വർഷത്തിൽ 30 ലക്ഷം യൂണിറ്റ് ഉത്പാദിപ്പിച്ചിട്ടും ഡിമാൻഡ് ഒട്ടും കുറഞ്ഞിട്ടില്ലാത്ത ഒരു വാച്ച് ഉണ്ട്. ലോകത്ത് ഇന്നും ചൂടപ്പം പോലെ വിറ്റുപോകുന്ന മോഡൽ. 1989 ലാണ് ആദ്യമായി ഈ വാച്ച് പുറത്തിറങ്ങുന്നത്. 1991 മുതൽ ജപ്പാന് പുറത്തേക്കും വിൽപ്പന ആരംഭിച്ചു. കുറഞ്ഞ വില, ഏഴു വർഷത്തോളം ബാറ്ററി ആയുസ്സ്, ഏറ്റവും മികച്ച കൃത്യത ഇതെല്ലാം ആയതോടെ എഫ് 91 ലോകം ഏറ്റെടുത്തു.There is one watch whose demand has not waned at all despite producing 30 lakh units a year
ചെറുപ്പക്കാരും പട്ടാളക്കാരും അമേരിക്കയുടെ മുൻ പ്രസിഡണ്ട് ബറാക് ഒബാമ പോലും എഫ് 91 ന്റെ ആരാധകരായി. 24 മണിക്കൂർ മോഡ്, അലാറം, തീയതി, എൽഇഡി ലൈറ്റ്, വാട്ടർ റെസിസ്റ്റന്റ് എന്നിങ്ങനെയുള്ള സൗകര്യങ്ങളോടെ ആണ് എഫ് 91 പുറത്തിറങ്ങിയത്. ജാപ്പനീസ് വാച്ച് നിർമ്മാതാക്കളായ കാസിയോയുടെ ഏറ്റവും ജനപ്രിയമായ മോഡലാണിത്.
ചെറിയ ചതുരത്തിലുള്ള ഡിജിറ്റൽ ഡിസ്പ്ലേയോടെ ബ്ലാക്ക് സ്ട്രാപ്പിലാണ് രൂപകല്പന. 35 വർഷം കഴിഞ്ഞിട്ടും ഈ രൂപകല്പനയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. നിലവിൽ വർഷം 30 ലക്ഷം യൂണിറ്റുകൾ പുതുതായി ഉണ്ടാക്കുന്നുണ്ട്. ഇന്ത്യയിൽ 1200 രൂപയിൽ താഴെ വില മാത്രമേ ഈ വാച്ചിനുള്ളൂ. കാസിയോയുടെ ഏറ്റവും വിലകുറവുള്ള മോഡലുകളിൽ ഒന്നുമാണിത്. നിലവിൽ ഇത്രയും പ്രൊഡക്ഷൻ ഉണ്ടായിട്ടും ഒറിജിനൽ കിട്ടാൻ പ്രയാസമാണ്.
ഇക്കാലത്തിനിടെ ചില ദുഷ് പേരുകളും എഫ് 91 കേൾക്കുകയുണ്ടായി. തീവ്രവാദികൾ വ്യാപകമായി വാച്ചിനെ ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു ഇതിലൊന്ന്. ടൈം ബോംബ് സെറ്റ് ചെയ്യാനായി ഉപയോഗിച്ചിരുന്നത് ഈ വാച്ചായിരുന്നത്രെ. വേൾഡ് ട്രേഡ് സെന്റർ ആക്രമണ സമയത്ത് അമേരിക്കയും ഇത് സ്ഥിരീകരിച്ചു. പിന്നീട് ഒരിക്കൽ കുപ്രസിദ്ധ ഭീകര നേതാവ് ഉസാമ ബിൻലാദന്റെ ഫോട്ടോ പുറത്തു വന്നപ്പോഴും അദ്ദേഹത്തിന്റെ കയ്യിൽ കെട്ടിയിരുന്നത് എഫ് 91 ആയിരുന്നു. അങ്ങനെ ടെററിസ്റ്റ് വാച്ച് എന്നുള്ള ഒരു പേരും എഫ് 91 ന് ലഭിച്ചു.
എന്നാൽ ബറാക്ക് ഒബാമയെ പോലുള്ള സുപ്രസിദ്ധ വ്യക്തികളും എഫ് 91 സ്ഥിരമായി ഉപയോഗിക്കുന്നവർ ആയിരുന്നു. ഇന്നും യുവജനങ്ങൾക്കിടയിൽ ഇതുപോലെ സ്വീകാര്യമായ മറ്റൊരു വാച്ച് മോഡൽ ഇല്ലെന്ന് തന്നെ പറയാം.