കൊച്ചി: ഓന്തിനെ പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണ് സിപിഎമ്മിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുള്ള മറുപടിയുമായാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.
വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറി എന്നായിരുന്നു നിലമ്പൂരിലെ ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയിൽ എംവി ഗോവിന്ദൻ പ്രതികരിച്ചത്.
സിപിഎം നേതാക്കളുടെ മുൻ പ്രസ്‌താവനകൾ ഉയർത്തിയാണ് വി ഡി സതീശൻ നിലവിൽ രംഗത്തെത്തിയത്. ജമാഅത്തെ ഇസ്ലാമിയും പിണറായിയും തമ്മിൽ മുമ്പ് പരസ്യമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.
സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടിയായി. യുഡിഎഫിന് പിന്തുണ നൽകുമ്പോൾ വർഗീയ പാർട്ടി എന്നതാണ് സിപിഎം നിലപാട്. മഅദനിയെ വർഗീയവാദി എന്നു വിളിച്ചവർക്ക് പിഡിപി പിന്തുണയിൽ ഒരു കുഴപ്പവുമില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിചേർത്തു.
ജമാ അത്തെ ഇസ്ലാമിയെ തള്ളിയും പിഡിപിയെ ന്യായീകരിച്ചും ആയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്ന് എംവി ഗോവിന്ദൻ ആറോപിച്ചു.
യുഡിഎഫ് പ്രത്യാഘാതം അനുഭവിക്കുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എല്ലാം യുഡിഎഫിന് വർഗീയവാദികളുമായി ചേർന്ന് പോകുന്ന സ്ഥിതിയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പിഡിപിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ ആണോ എന്നും എംവി ഗോവിന്ദൻ ചോദിച്ചു. രണ്ടും കൂടി കൂട്ടി കുഴക്കേണ്ടെന്നും ജമാ അത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള വർഗീയ ശക്തിയാണെന്നും ഇസ്ലാമിക രാഷ്ട്രം വേണമെന്ന് നിലപാട് ഉള്ളവരാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ആ നിലപാട് അല്ലല്ലോ പിഡിപി എടുക്കുന്നത്? പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.