ലണ്ടൻ: ജൂലൈ നാലിനാണ് ബ്രിട്ടനിലെ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പാർലമെന്റിന്റെ കാലാവധി അവസാനിക്കും മുമ്പ് അപ്രതീക്ഷിതമയാണ് ഋഷി സുനക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. The world’s first artificial intelligence candidate in Britain
സുനകിന്റെ പാർട്ടി വലിയ പരാജയം നേരിടുമെന്നാണ് അഭിപ്രായ സർവെകൾ പറയുന്നത്. എന്നാൽ, ഇക്കുറി ബ്രിട്ടനിലെ പാർലമെന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടംനേടുന്നത് മറ്റൊരു കാരണത്താലാണ്.
ലോകത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാനാർത്ഥി ജനവിധി തേടുന്ന തെരഞ്ഞെടുപ്പാണ് ഇക്കുറി നടക്കുന്നത്.ഐഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന എഐ സ്റ്റീവ് എന്ന അവതാരാണ് ലോകത്തിലെ ആദ്യ എഐ സ്ഥാനാർത്ഥി.
ബ്രൈറ്റൺ പവിലിയൻ മണ്ഡലത്തിൽ നിന്നാണ് എഐ സ്റ്റീവ് ജനവിധി തേടുന്നത്. വ്യവസായിയായ സ്റ്റീവ് എൻഡകോട്ടാണ് തനിക്ക് വേണ്ടി എഐ പ്രതിനിധിയെ രംഗത്ത് ഇറക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ എഐ സ്റ്റീവ് ആണ് വിജയിക്കുന്നതെങ്കിൽ എൻഡകോട്ടായിരിക്കും എംപിയായി പാർലമെൻറിൽ എത്തുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂറൽ വോയ്സ് എന്ന സ്ഥാപനം നടത്തുന്ന 59കാരനായ സ്റ്റീവ് എൻഡകോട്ട് സ്വന്തമായി ഇപ്പോൾ ഒരു പാർട്ടിയും സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ എഐ സ്ഥാനാർഥികളെ തെരഞ്ഞെടുപ്പിൽ രംഗത്തിറക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടുള്ള പുത്തൻ പ്രചാരണരീതി ഈ തെരഞ്ഞെടുപ്പിൽ കാണാമെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റീവ് എൻഡകോട്ടിനെ പ്രതിനിധീകരിക്കുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) സ്ഥാനാർഥിയാണ് സ്റ്റീവ്. ഈ വർഷം ജൂൺ 4ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ബ്രൈറ്റൺ പവിലിയൻ മണ്ഡലത്തിലാണ് ഈ സ്ഥാനാർഥി മത്സരിക്കുന്നത്.
പരമ്പരാഗത രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തനായ ഒരു പരിസ്ഥിതി സൗഹൃദ മുതലാളിത്ത സ്ഥാനാർഥിയെന്നാണ് എഐ സ്റ്റീവിനെ എൻഡകോട്ട് വിശേഷിപ്പിക്കുന്നത്. എന്നാൽ മറ്റുള്ള സ്ഥാനാർഥികളെ പോലെത്തന്നെ സ്റ്റീവിനും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള കഴിവുണ്ടെന്നും എൻഡകോട്ട് പറഞ്ഞു.
10000ത്തിലധികം സംഭാഷണങ്ങൾ നടത്താൻ എഐ സ്റ്റീവിന് സാധിക്കും. എപ്പോൾ വിളിച്ചാലും ഏത് വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാനും ഇത് തയ്യാറാവുമെന്നും എൻഡകോട്ട് വ്യക്തമാക്കി.
ന്യൂറൽ വോയ്സ് അവതരിപ്പിച്ചിട്ടുള്ള എഐ സ്ഥാനാർഥിയായ സ്റ്റീവ് ആളുകളോട് നേരിട്ട് ഇടപെട്ട് കൊണ്ടാണ് പ്രചാരണം നടത്തുന്നത്. എൽജിബിടി അവകാശങ്ങൾ ഹൗസിങ് പ്രശ്നങ്ങൾ, മാലിന്യ സംസ്കരണം, ഇസ്രായേൽ – ഹമാസ് യുദ്ധം, സൈക്ലിങ് ലെയിൻ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളുമൊക്കെയായി ബന്ധപ്പെട്ട് എഐ സ്ഥാനാർഥിയോട് ആളുകൾക്ക് സംവദിക്കാൻ അവസരമുണ്ട്.
നയങ്ങൾ രൂപീകരിക്കുന്നതിന് വേണ്ടി എഐ സ്ഥാനാർഥി ജനങ്ങളോട് നേരിട്ട് അഭിപ്രായം തേടുകയും ചെയ്യുന്നുണ്ട്. എഐ സ്ഥാനാർഥിയോട് ആളുകൾക്ക് നിരന്തരം നേരിട്ട് സംസാരിക്കാൻ സാധിക്കും.
നയരൂപീകരണത്തിൻെറ കാര്യത്തിൽ അഭിപ്രായ പ്രകടനങ്ങളും നടത്താം. ഇതെല്ലാം ക്രോഡീകരിച്ച് ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് എൻഡകോട്ട് പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കിയാണ് അവർക്ക് വേണ്ടി നയരൂപീകരണത്തിന് വേണ്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം അർജൻറീനയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിരുന്നു. എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ ലോകത്തിലെ ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്.
തെരഞ്ഞെടുപ്പിലെ എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം നിരവധി പേരിൽ ആശങ്കയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. എഐ സാങ്കേതിക വിദ്യയുടെ ദോഷഫലങ്ങൾ ക്യതൃമായി മനസ്സിലാക്കിയ ആഗോള ടെക്ക് ഭീമൻമാരായ മെറ്റയും ഗൂഗിളും ഇതിനെ ശരിയായ ദിശയിലേക്ക് എത്തിക്കാനുള്ള ആലോചനങ്ങളും നടത്തിവരുന്നുണ്ട്.