കോഴിക്കോട് : വടകര അഴിയൂരിൽ 9 വയസുകാരി ദൃഷാനയെ വാഹനം ഇടിച്ച് കോമാവസ്ഥവയിലാക്കിയ കേസിലെ പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കോഴിക്കോട് സെഷൻസ് കോടതി ഇന്ന് വിധി പറയും.
അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി തുടങ്ങിയ വാദങ്ങളാണ് ജാമ്യത്തെ എതിർത്തു കൊണ്ടു പൊലീസ് കോടതിയിൽ ഉന്നയിച്ചത്.
ചോറോട് വച്ച് ഷജീൽ ഓടിച്ച കാർ ഇടിച്ച് 62 വയസുകാരി മരിക്കുകയും കൊച്ചുമകൾ ദൃഷാന അബോധാവസ്ഥയിൽ ആകുകയും ചെയ്ത സംഭവം നടന്നത് കഴിഞ്ഞ ഫെബ്രുവരി 17നാണ്.
വടകര ചോറോട് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശിയായ ദൃഷാനയെയും മുത്തശിയെയും തലശേരി ഭാഗത്തേക്ക് അമിതവേഗത്തില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വച്ചു മരിച്ചു, ഗുരുതരമായി പരിക്കെറ്റ് ദൃഷാന ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്.
അപകടം നടന്ന് പത്ത് മാസത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘം പ്രതിയെ തിരിച്ചറിഞ്ഞു. നഷ്ട പരിഹാരത്തിനായി പ്രതി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
ഇതിനിടെ വിദേശത്തുള്ള പ്രതി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. വിദേശത്തുള്ള ഷെജിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.