ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തെ തുടർന്ന് ഒരു വർഷത്തിനിടെ അമേരിക്ക മടക്കി അയച്ചത് 1,100 ഇന്ത്യക്കാരെ The United States sent back 1,100 Indians. ഒക്ടോബർ 2023 മുതൽ സെപ്റ്റംബർ 2024 വരെയുള്ള കണക്കാണിത്.
ഒക്ടോബർ 22-ന് മാത്രം 100 പേരടങ്ങുന്ന സംഘത്തെ പ്രത്യേകം ചാർട്ടർ വിമാനത്തിൽ അമേരിക്ക ഇന്ത്യയിലേക്ക് മടക്കി അയച്ചിരുന്നു. നിയമവിരുദ്ധമായ വഴികളിലൂടെ രഹസ്യസ്വഭാവമുള്ള ട്രാവൽ ഏജൻസികൾ വഴിയാണ് ഇത്രയും പേർ യു.എസിലേക്ക് എത്തിയത്.
അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിൽ ക്രമാനുഗതമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നും കണക്കുകളിൽ നിന്നും മനസിലാകുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ ഓഫീസർ റോയ്സ് മുറെ വ്യക്തമാക്കി.
അനധികൃത കുടിയേറ്റം ഒഴിവാക്കാനായി ഇന്ത്യൻ സർക്കാറുമായി ബന്ധപ്പെട്ട് ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബറിൽ സാമ്പത്തിക വർഷം അവസാനിച്ച ശേഷം കണക്കുകൾ പരിശോധിക്കുമ്പോൾ 1100 പേരെയാണ് ഇത്തരത്തിൽ തിരിച്ചയച്ചതെന്നും യു.എസ് അധികൃതർ അറിയിച്ചു.
അതേസമയം, കുടിയേറ്റക്കാരെ തിരിച്ചെത്തിക്കാൻ എത്ര ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിച്ചുവെന്ന് മുറെ വ്യക്തമാക്കിയിട്ടില്ല. ഒക്ടോബർ 22ാം തീയതി ഇത്തരത്തിലൊരു വിമാനം യാത്രതിരിച്ചുവെന്ന അറിയിപ്പ് യു.എസ് നൽകിയിട്ടുണ്ട്.