സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികൾ നടത്തിയ സമരം പിൻവലിച്ചു. ഭക്ഷ്യ മന്ത്രി ജി ആർ അനിലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
കോർഡിനേഷൻ കമ്മറ്റി ഉന്നയിച്ച രണ്ട് കാര്യങ്ങളിൽ തീരുമാനമായ പശ്ചാത്തലത്തിലാണ് നടപടി. റേഷൻ വ്യാപാരികളുടെ വേതനം ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിഷയം പഠിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
അതേപോലെ തന്നെ സമരക്കാർ ഉന്നയിച്ച കുടിശിക നൽകണമെന്ന ആവശ്യവും ഉറപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന ഭക്ഷ്യമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു റേഷൻ വ്യാപാരികൾ സമരത്തിനിറങ്ങിയത്.
ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. രണ്ട് തവണ വ്യാപാരികളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.
റേഷൻ വ്യാപാരികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിനെതിരെ ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ രംഗത്തെത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം തുറക്കാത്ത റേഷൻ കടകൾക്കെതിരെ നടപടിടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
ഉച്ചക്ക് ശേഷം തുറക്കാത്ത റേഷൻ കടകൾ ഏറ്റെടുക്കുമെന്നും നാളെ മുതൽ 40 ലേറെ മൊബൈൽ റേഷൻ കടകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞിരുന്നു.