ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചു. കോവിഡ് വാക്സിൻ ഗുണത്തേക്കാളേറെ ദോഷം വരുത്തുകയും വാക്സിനേഷന് ശേഷം നിരവധി പേർ മരിക്കാനിടയാകുകയും ചെയ്ത സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്
കോവിഡ് വാക്സിൻ എടുത്ത തന്റെ ഭാര്യ വൃക്കയും ഹൃദയവും തകരാറിലായി ഇക്കിഞ്ഞ ആഗസ്റ്റിൽ മരണമണടഞ്ഞ വേദനയിലാണ് താൻ ഈ ആവശ്യമുന്നയിക്കുന്നതെന്നും പ്രധാനമന്ത്രിക്ക് അയച്ച പരാതിയിൽ കെ.വി തോമസ് പറയുന്നു.
തന്റെ ഭാര്യ ഷേർലി വളരെ ആരോഗ്യമുള്ള സ്ത്രീയായിരുന്നെന്നും കോവിഡ് വാക്സിൻ എടുത്തശേഷം വൃക്കക്കും ഹൃദയത്തിനും തകരാർ സംഭവിച്ചു എന്നുമാണ് കെ.വി തോമസ് പറയുന്നത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് ഷേർലി മരിക്കുന്നത്. ഭാര്യയുടെ മരണം തനിക്കുണ്ടാക്കിയ വേദന വളരെ വലുതാണെന്നും ഇതുപോലെ പതിനായിരക്കണക്കിന് ആളുകൾ ഇന്ന് വേദന അനുഭവിക്കുന്നുണ്ടെന്നും കെ വി തോമസ് പറയുന്നു.
കോവിഡിനെ പ്രതിരോധിക്കാൻ നടത്തിയ വാക്സിനുകൾ ഗുണത്തേക്കാൾ ദോഷം ചെയ്തുവെന്നും കെവി തോമസ് സംശയിക്കുന്നു. വളരെ ആരോഗ്യമുണ്ടായിരുന്ന നിരവധി ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ എടുത്ത ശേഷം മരണപ്പെട്ടതായാണ് കെ വി തോമസ് പറയുന്നത്. ഈയൊരു സാഹചര്യത്തിൽ കോവിഡ് മഹാമാരിയേയും പ്രതിരോധത്തിനായി നൽകിയ വാക്സിൻ കൈകാര്യം ചെയ്തതിനെക്കുറിച്ചും ഗൗരവമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് കെ.വി. തോമസ് ആവശ്യപ്പെടുന്നത്.