തിരുവനന്തപുരം: പ്രതിദിനം ഒരു കോടിപതി, സംസ്ഥാനത്തെ ലോട്ടറിയിൽ അടിമുടി പരിഷ്കരണം വരുന്നു.പ്രതിദിന നറുക്കെടുപ്പിലെ ഒന്നാം സമ്മാനം ഒരു കോടി രൂപയായി ഉയർത്തണമെന്നാണ് ലോട്ടറി വകുപ്പ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. റംസാന് ശേഷം ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ അന്തിമ തീരുമാനം എടുക്കും. ലോട്ടറി വകുപ്പ് സമർപ്പിച്ചിരിക്കുന്ന ശുപാർശ സംസ്ഥാന സർക്കാർ അംഗീകരിച്ചാൽ കേരളത്തിൽ ഓരോ ദിവസവും ഓരോ കോടിപതി വീതമുണ്ടാകും.
നിലവിൽ ലോട്ടറി ടിക്കറ്റ് വില 40 ആണ്. ഒരു കോടി സമ്മാനത്തുകയാക്കുകയാണെങ്കിൽ വില 40ൽ നിന്ന് 50 രൂപയാക്കും. ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100ൽ നിന്ന് 50 രൂപയാക്കും. വില്പന കൂടുതൽ ആകർഷകമാക്കാനും വരുമാന വർദ്ധനയും ലക്ഷ്യമിട്ടാണ് ലോട്ടറി വകുപ്പിന്റെ പുതിയ നീക്കം. നിലവിൽ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിക്ക് (വില 50 രൂപ) മാത്രമാണ് ഒരു കോടി രൂപ സമ്മാനമുള്ളത്. മറ്റു ടിക്കറ്റുകളുടെ സമ്മാനവും വിലയും ഇതിന് സമാനമായി ഉയർത്തി ഏകീകരിക്കാനാണ് നീക്കം.
അതേസമയം, ബമ്പറുകളുടെ ഒന്നാംസമ്മാനം അതത് സമയത്താണ് തീരുമാനിക്കുന്നത്. നിലവിൽ വിറ്റുവരവിന്റെ 54 ശതമാനമാണ് സമ്മാനമായി നൽകുന്നത്. ഇത് 58 ശതമാനമായി വർദ്ധിപ്പിക്കും. ടിക്കറ്റുകളുടെ അച്ചടിയും കൂട്ടും. നിലവിൽ അച്ചടിക്കുന്നവയെല്ലാം വിറ്റുതീരുന്നത് കണക്കിലെടുത്താണിത്. കഴിഞ്ഞ ബഡ്ജറ്റിൽ അച്ചടി വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലോട്ടറി സീരീസുകളുടെ എണ്ണം 12ൽ നിന്ന് 15 ആക്കാനും ശുപാർശയുണ്ട്.
നിലവിലെ ഒന്നാം സമ്മാനം (ദിവസം, ലോട്ടറി, തുക ക്രമത്തിൽ)
തിങ്കൾ: വിൻവിൻ, 75 ലക്ഷം
ചൊവ്വ: സ്ത്രീശക്തി, 75 ലക്ഷം
ബുധൻ: ഫിഫ്റ്റി ഫിഫ്റ്റി- 1കോടി
വ്യാഴം: കാരുണ്യ പ്ലസ്- 80 ലക്ഷം
വെള്ളി: നിർമ്മൽ- 70 ലക്ഷം
ശനി: കാരുണ്യ – 80 ലക്ഷം
ഞായർ: അക്ഷയ- 70 ലക്ഷം