കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം ഉത്പാദനം കുറഞ്ഞതോടെ ഉയർന്ന ഗുണമേന്മയുള്ള ഇടുക്കി കുരുമുളകിന്റെ വില ഉയർന്നു തുടങ്ങി. ജനുവരി ആദ്യവാരം 625-630 രൂപ ലഭിച്ചിരുന്ന ഹൈറേഞ്ച് കുരുമുളകിന് നിലവിൽ ഗുണമേന്മയനുസരിച്ച് 651-660 രൂപ വരെ കട്ടപ്പന, അണക്കര, വണ്ടിപ്പെരിയാർ, അടിമാലി കമ്പോളങ്ങളിൽ ലഭിക്കുന്നുണ്ട്.The price of quality Idukki pepper is soaring
വേനലിൽ കുരുമുളക് ചെടികളും താങ്ങുചെടികളും നശിച്ചതും തുടർന്നുണ്ടായ കനത്ത മഴയും ചെടികൾക്ക് രോഗങ്ങൾ ബാധിക്കാൻ കാരണമായി ഇതോടെയാണ് കുരുമുളകിന്റെ ഉത്പാദനം ഹൈറേഞ്ചിൽ ഇടിഞ്ഞത്. കമ്പോളങ്ങളിലെത്തുന്ന കുരുമുളകിന്റെ അളവ് കുറഞ്ഞതോടെ വില ഉയരുകയാണ്. ലിറ്റർ വെയ്റ്റ് ( ഒരു ലിറ്റർ അളവു പാത്രത്തിലെടുക്കുന്ന കുരുമളകിന്റെ തൂക്കം) മറ്റു സ്ഥലങ്ങളിലെ കുരുമുളകിനേക്കാൾ കൂടുതലായതിനാൽ ഹൈറേഞ്ച് കുരുമുളകിന് ആവശ്യക്കാർ ഏറെയാണ്.
വില വർധിച്ചത് കുരുമുളക് വൻ തോതിൽ ശേഖരിച്ച വ്യാപാരികൾക്കും കുരുമുളക് ശേഖരം കൈയ്യിലുള്ള കർഷകർക്കും ഏറെ ഗുണം ചെയ്യും. ഇടുക്കി കുരുമുളകിന് ഒൻപതു വർഷം മുൻപ് 700 രൂപയിലധികം ലഭിച്ചിരുന്നു എന്നാൽ പിന്നീട് കുരുമുളക് വില പലപ്പോഴായി കുത്തനെ ഇടിയുകയായിരുന്നു. കോവിഡ് ഒന്നാം തരംഗത്തിലാണ് കുരുമുളക് വില കുത്തനെയിടിയുന്നത്. 250-270 രൂപയായിരുന്നു അന്ന് വില.
2020 മാർച്ച് ഏപ്രിൽ മാസങ്ങളിൽ വീണ്ടും വില ഉയർന്ന് 400-420 രൂപ വരെയെത്തിയെങ്കിലും പിന്നീട് കോവിഡ് രണ്ടാം തരംഗത്തിൽ വിലയിടിഞ്ഞ് 370-390 രൂപയിലെത്തി. 2021 ഒക്ടോബറിൽ കുരുമുളക് വില വീണ്ടും ഉയർന്നു തുടങ്ങി. 2023 ജൂലൈ രണ്ടാം വാരം ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ 490 രൂപയ്ക്ക് ശേഖരിച്ചിരുന്ന കുരുമുളക് ജൂലൈ 26 ആയപ്പോഴേക്കും 540 മുതൽ 560 രൂപയ്ക്ക് വ്യാപാരികൾ ശേഖരിയ്ക്കാൻ തുടങ്ങി.
പിന്നീടുള്ള ഒരു വർഷം വില നേരിയ തോതിൽ വർധിക്കുകയായിരുന്നു. വില കുത്തനെ ഉയർന്നെങ്കിലും നേട്ടം കുറഞ്ഞ വിലയ്ക്ക് കുരുമുളക് സംഭരിച്ച ഊഹക്കച്ചവടക്കാർക്കും കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടുക്കിയിലെ വൻ കിട വ്യാപാരികൾക്കും മാത്രമാണ് ലഭിച്ചത്.
ആവശ്യത്തിന് കുരുമുളക് കിട്ടാനില്ലാത്തതിനാൽ ഇത്തവണ കുരുമുളക് വില 700 കടക്കാൻ സാധ്യതയുണ്ട്. എന്നാൽ വൻകിട വ്യാപാരികൾ കുരുമുളക് ഇറക്കുമതി ചെയ്താൽ വില ഇടിയും.