ദിവസങ്ങൾക്കുമുമ്പ് ജീവനോടെ കുഴിച്ചുമൂടിയയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി പൊലീസ്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മോൾഡോവയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വടക്കുപടിഞ്ഞാറൻ മോൾഡോവയിലെ ഉസ്തിയയിലെ വീട്ടിൽ നിന്നും ഒരു 18 -കാരനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തതായി നീഡ് ടു നോ റിപ്പോർട്ട് ചെയ്യുന്നു.
സംഭവം ഇങ്ങനെ:
നാട്ടിൽ നടന്ന 74 -കാരിയായ ഒരു സ്ത്രീയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസ്. സംഭവം അന്വേഷിക്കവെയാണ് സമീപത്ത് നിന്നും ഒരാളുടെ നിലവിളി കേട്ടത്. നിലവിളി കേട്ട സ്ഥലത്തെത്തിയ പോലീസ് കണ്ടത് താൽക്കാലികമായി നിർമ്മിച്ച ഒരു നിലവറയ്ക്കുള്ളിൽ കുഴിക്കകത്ത് 62 -കാരനായ ഒരാൾ കിടക്കുന്നതായിട്ടാണ്. ഒരു യുവാവാണ് തന്നെ ഇവിടെ കുഴിച്ചിട്ടത് എന്നാണു ഇയാൾ പറഞ്ഞത്. രക്ഷപ്പെടുത്തുമ്പോൾ ഇയാൾക്ക് ബോധമുണ്ടായിരുന്നു. എന്നാൽ, കഴുത്തിന് പരിക്കേറ്റ നിലയിലാണുണ്ടായിരുന്നത്. തുടർന്ന് പോലീസ് സംശയിക്കുന്ന യുവാവിനെ ചോദ്യം ചെയ്തു. പൊലീസ് ചോദ്യം ചെയ്യുന്ന സമയത്ത് 18 -കാരൻ പരസ്പരബന്ധമില്ലാത്ത മറുപടിയാണ് നൽകിയത്. പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.