മൂലമറ്റം: കുപ്രസിദ്ധ ഗുണ്ട സാജൻ സാമുവലിനെ കൊലപ്പെടുത്തിയ കേസിൽ ഏഴു പ്രതികളെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. മൂലമറ്റം തേക്കിൻകൂപ്പിനു സമീപം മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മേലുകാവ് എരുമാപ്ര സ്വദേശി പാറശേരിയിൽ സാജൻ സാമുവലി(47)നെ കൊലപ്പെടുത്തിയ കേസിലാണ് ഏഴു പ്രതികളെയും കാഞ്ഞാർ പോലീസ് പിടികൂടിയത്.
മൂലമറ്റം സ്വദേശികളായ പൊരിയത്തുപറമ്പിൽ അഖിൽ രാജു (29), വട്ടമലയിൽ വി.ജെ. രാഹുൽ(26), പുത്തൻപുരയ്ക്കൽ അശ്വിൻ കണ്ണൻ (23), ആതുപ്പള്ളിയിൽ ഷാരോൺ ബേബി (22), അരീപ്ലാക്കൽ ഷിജു ജോൺസൺ (29), കാവനാൽ പുരയിടത്തിൽ പ്രിൻസ് രാജേഷ് (24), പുഴങ്കരയിൽ മനോജ് രമണൻ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആകെ എട്ടു പ്രതികളാണ് കേസിലുള്ളത്. ഒരു പ്രതിയായ അറക്കുളം സ്വദേശി വിഷ്ണു ജയൻ ഒളിവിലാണ്. വിഷ്ണു ജയൻ കാപ്പ ചുമത്തപ്പെട്ട ആളാണ്. പാലാ ഡിവൈ.എസ്.പിയുടെയും കാഞ്ഞാർ പോലീസിന്റെയും നേതൃത്വത്തിൽ മൂലമറ്റത്തും ഇരുമാപ്രയിലും പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു.
അറസ്റ്റിലായ പ്രതികളുമായി സാജൻ പല തവണ ഏറ്റുമുട്ടിയിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്. സാജൻ ജീവിച്ചിരുന്നാൽ തങ്ങളുടെ ജീവനു ഭീഷണിയാണെന്നു പ്രതികൾ കരുതിയിരുന്നതായി പോലീസ് പറയുന്നു. ഇതേതുടർന്ന് ഒരു വൃഷണം മുറിച്ചുകളയുകയും അടുത്തതു ചവിട്ടി തകർക്കുകയും കൈ വെട്ടിയെടുക്കുകയും ചെയ്ത നിലയിലായിരുന്നു സാജന്റെ മൃതദേഹം.
വായിൽ തുണി തിരുകി കമ്പിക്കു തലയ്ക്കടിച്ചും ശരീരം മുഴുവൻ പരുക്കേൽപ്പിച്ചുമാണ് ക്രൂരമായി കൊലപ്പെടുത്തിയതെന്നു പ്രതികൾ പോലീസിനോടു പറഞ്ഞു. പ്രതികളെല്ലാം നിരവധി കഞ്ചാവ് കേസുകളിലും മോക്ഷണക്കേസുകളിലും പ്രതികളാണ്.
രാഷ്ട്രീയ കക്ഷികളുടെ പിൻബലവും പ്രതികളുടെ വളർച്ചയ്ക്കു കാരണമായതായി വിവരമുണ്ട്ണ്ട്. കൊലക്കേസ് ഉൾപ്പെടെ അനവധി കേസുകളിൽ പ്രതിയാണ് സാജൻ. എരുമാപ്ര സി.എസ്.ഐ. പള്ളിയുടെ പെയിന്റിങിനു പോയതുമായി ബന്ധപ്പെട്ടാണു സാജനും പ്രതികളും തമ്മിൽ ബന്ധം ഉണ്ടാകുന്നത്. പെയിന്റിങ് പണിക്കു ചെന്ന യുവാക്കൾക്ക് അവിടെ താമസിക്കാൻ ഷട്ടർ ഇട്ട ഒരു മുറി വാടകയ്ക്കു കൊടുത്തിരുന്നു.









