തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്തും. ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടിൽ ശുപാർശ നൽകിയത്. ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല.The liquor policy of the state will be modified with conditions
പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ , ഡെസ്റ്റിനേഷൻ വെഡിംഗ് എന്നിവടങ്ങളിൽ പ്രത്യേക ഇളവ് അനുവദിക്കും. മദ്യവിതരണം എങ്ങനെയാകണമെന്നതടക്കം ചട്ടങ്ങളിൽ വ്യക്തത വരുത്തും.
ഡ്രൈ ഡേ കാരണം കോടികൾ നഷ്ടം വരുന്നുവെന്ന നികുതി വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നടപടിയെന്നാണ് കരടിൽ വ്യക്തമാക്കുന്നത്.
ഡ്രൈ ഡേ ഒഴിവാക്കണമെന്നും ഒന്നാം തിയ്യതി മദ്യവിതരണത്തിന് അനുമതി നൽകണമെന്നും ബാർ ഉടമകൾ ഏറെ കാലമായി മുന്നോട്ട് വെക്കുന്ന ആവശ്യമാണ്. എന്നാൽ മദ്യ നയത്തിൽ മാറ്റം വരുത്താനായി പണം പിരിക്കാനുളള ബാർ ഉടമയുടെ ശബ്ദ രേഖ പുറത്ത് വന്നത് വിവാദമായിരുന്നു.
ഇതോടെ പൂർമായി ഡ്രൈ ഡേ ഒഴിവാക്കുകയെന്ന നിർദ്ദേശത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയി. ബാറുടമകളുടെ ആവശ്യം പൂർണമായും പരിഗണിച്ചില്ലെങ്കിലും ഇത്തവണ ഉപാധികളോടെ പരിഗണിച്ചിട്ടുണ്ട്.
മദ്യ വിൽപ്പനയില്ലാത്ത ദിവസമാണ് ഡ്രൈ ഡേ. ഒരു പരിപാടിയ്ക്കോ പ്രത്യേക ദിവസത്തിനോ തിരഞ്ഞെടുപ്പിനോ മുന്നോടിയായി കടകളിലും ബാറുകളിലും ക്ലബ്ബുകളിലും മറ്റ് സ്ഥലങ്ങളിലും മദ്യം വിൽക്കുന്നത് സർക്കാർ നിരോധിക്കുന്ന ദിവസങ്ങളാണ് ഡ്രൈ ഡേ എന്ന് പറയുന്നത്.
ഡ്രൈ ഡേയിൽ മദ്യവിൽപന പൂർണമായും നിരോധിച്ചിരിക്കുന്നു. ഓരോ 3 മാസത്തിലും ഡ്രൈഡേ പട്ടിക സർക്കാർ പുറത്തുവിടാറുണ്ട്.ഈ ദിവസങ്ങളിൽ രാജ്യത്തുടനീളം മദ്യവിൽപ്പന നിരോധിക്കും.
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 നാണ് ഡ്രൈ ഡേ രാജ്യത്ത് ആരംഭിച്ചതെന്നാണ് പല റിപ്പോർട്ടുകളിലും പറയുന്നത്. ഗാന്ധിജിയോടുള്ള ആദരസൂചകമായി മദ്യത്തോടുള്ള അദ്ദേഹത്തിന്റെ നിലപാട് മാനിക്കാനും ബോധവൽക്കരണം നടത്താനുമാണ് ഡ്രൈ ഡേ ആരംഭിച്ചത്.
മദ്യവും മയക്കുമരുന്നും വിൽക്കുന്നതിനെ മഹാത്മാഗാന്ധി നിശിതമായി എതിർത്തു.‘മദ്യവും മയക്കുമരുന്നും പലരിലും മലേറിയയെക്കാളും സമാനമായ രോഗങ്ങളേക്കാളും മോശമായി ബാധിക്കുന്നു. അത് കൂടുതൽ ദോഷം ചെയ്യുന്നു. മദ്യം നമ്മുടെ ശരീരത്തിനും ആത്മാവിനും ദോഷം ചെയ്യുന്നു. യംഗ് ഇന്ത്യയുടെ ഒരു എഡിഷനിൽ ‘ഗാന്ധിജി എഴുതി.