കഴിഞ്ഞദിവസം കല്ലടയാറ്റിൽ യുവാവ് വീണു മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കല്ലടയാറ്റിലെ നെടുവന്നൂർക്കടവിൽ നിലമേൽ വഴിയവഴി ഈട്ടിമുട്ടിൽ വീട്ടിൽ മുജീബ് ആണ് കഴിഞ്ഞ ദിവസം വെള്ളത്തിൽ വീണു മരിച്ച നിലയിൽ കാണപ്പെട്ടത്. The incident in which a young man fell to his death in Kalladayat turned out to be a murder
മരണത്തിൽ സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. സംഭവത്തിൽ കുളത്തൂപ്പുഴ ഇഎസ്എം കോളനി ബ്ലോക്ക് 47ൽ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നെടുവന്നൂർ കടവ് പാലത്തിനു താഴെ മനോജും കൂട്ടുകാരും മദ്യപിക്കുന്നതിനിടെ സുഹൃത്തിനൊപ്പം അവിടെ ഉണ്ടായിരുന്ന മുജീബ്, മനോജിന്റെ കൈവശം ഉണ്ടായിരുന്ന വെള്ളം എടുത്തു കുടിക്കാൻ ശ്രമിച്ചതാണു പ്രശ്നത്തിനു കാരണമെന്നു പൊലീസ് പറയുന്നു.
വെള്ളം എടുക്കുന്നതു മനോജ് തടയുകയും തുടർന്നുണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിക്കുകയും ആയിരുന്നു. ഒഴുക്കുള്ള ഭാഗത്തേക്ക് തള്ളിയിട്ടതാണെന്നും വ്യക്തമായി. പ്രകോപിതനായ പ്രതി മുജീബിനെ കഴുത്തിനു കുത്തിപ്പിടിച്ച് ആറ്റിലേക്കു തള്ളിയിടുകയായിരുന്നു.
മൃതദേഹം പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണു കണ്ടെത്തിയത്. ഇൻസ്പെക്ടർ ബി.അനീഷ്, എസ്ഐ കൃഷ്ണകുമാർ, പൊലീസുകാരായ സിബുലാൽ, സജീവ് , അലിഖാൻ, കൃഷ്ണദാസ്, ഹാഷിം എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.









