തിരുവനന്തപുരം: വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുണ്ടാ നേതാവ് ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്.The gang leader was seriously injured and died while undergoing treatment
ഇന്നലെ രാത്രി ഒമ്പത് മണിയോടെ വെട്ടേറ്റ ജോയി മൂന്നു മണിക്കൂറോളമാണ് രക്തത്തിൽ കുളിച്ച് റോഡിൽ കിടന്നത്.
ഒടുവിൽ പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ് അന്ത്യം സംഭവിച്ചത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ പൗഡിക്കോണം സൊസൈറ്റി ജംക്‌ഷനിൽവച്ചാണ് ഇയാൾ ആക്രമണത്തിന് ഇരയായത്. മൂന്നംഗ സംഘം കാറിലെത്തിയാണ് ജോയിയെ വെട്ടിയത്.
പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്ന ജോയി മൂന്നു ദിവസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറിലായിരുന്നു ജോയിയുടെ താമസം.
രണ്ടു കാലിലും ഗുരുതര പരുക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത്. പുലർച്ചെ രണ്ടു മണിയോടെയാണ് മരണം. പ്രതികളെ പിടികൂടിയിട്ടില്ല. ഗുണ്ടാ കുടിപ്പകയാകാം കൊലപാതകത്തിനു പിന്നിലെ കാരണമെന്നാണ് പൊലീസ് ഭാഷ്യം.