ഇന്റർനാഷണൽ മുസ്ലിം താരങ്ങൾ രാജ്യത്തിനായി കളിക്കുന്ന സമയത്ത് നോമ്പെടുക്കരുതെന്ന ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷന്റെ പുതിയ നിയമത്തിനെതിരെ താരങ്ങൾ ഉൾപ്പെടെ രംഗത്ത്. അണ്ടർ 16 താരങ്ങൾ മുതൽ സീനിയർ താരങ്ങൾ വരെ ആരും രാജ്യത്തിനായി കളിക്കുന്ന സമയത്ത് നോമ്പെടുക്കരുതെന്നാണ് എഫ്.എഫ്.എഫ് ന്‍റെ നിയമം. ഫെഡറേഷന്റെ നിയമത്തോട് അതൃപ്തി പരസ്യമാക്കിയി ഫ്രഞ്ച് അണ്ടർ 19 താരം മഹ്മൂദോ ഡിയാവാര രംഗത്തെത്തി.
അതൃപ്തി പ്രകടമാക്കി താരം ടീം ക്യാമ്പ് വിട്ടു. ഫ്രഞ്ച് ക്ലബ്ബായ ലിയോണിന്‍റെ താരമായ ഡിയാവാര ക്ലബ്ബിലേക്ക് മടങ്ങിയെന്ന് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു. നാന്‍റസിന്‍റെ അസോമാനിയെ ഡിയാവാരക്ക് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തി. ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫിലിപ് ഡിയാലോ കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്റർനാഷണൽ ഡ്യൂട്ടിയലുള്ള താരങ്ങൾക്കുള്ള പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചത്. ഫെഡറേഷന്റെ നിയമസംഹിതയിൽ ‘പ്രിൻസിപ്പിൽ ഓഫ് ന്യൂട്രാലിറ്റി’ എന്ന തത്വം പണ്ട് മുതലേ ഉണ്ടെന്നും എല്ലാ കളിക്കാര്‍ക്കും നിയമം ഒരു പോലെ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. മതം കളിയിൽ ഇടപെടുന്നതിനെ ഈ നിയമം വിലക്കുന്നുണ്ട്. ചിലർക്കായി മാത്രം ടീമിന്‍റെ പരിശീലന സെഷനുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാറ്റം വരുത്താനാവില്ല. ഡിയാലോ കൂട്ടിച്ചേർത്തു.