ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീടിന്റെ നിർമ്മാണം വനം വകുപ്പ് തടയുന്നതായി പരാതി. മലപ്പുറം നിലമ്പൂർ ചാലിയാറിൽ ആണ് സംഭവം. നിർധന സഹോദരങ്ങളായ 51 വയസ്സുകാരി നാരായണിയും സഹോദരൻ നാരായണനും ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീടിന്റെ നിർമ്മാണമാണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ഇവരുടെ 10 സെന്റ് ഭൂമി വനഭൂമിയാണെന്നും സർക്കാർ പദ്ധതി പ്രകാരം വീട് നിർമ്മാണത്തിന് ഫണ്ട് അനുവദിക്കാൻ പാടില്ലെന്നും ചൂണ്ടിക്കാട്ടിൽ വനം വകുപ്പ് ചാലിയാർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. തങ്ങൾ 50 വർഷത്തോളമായി നികുതി അടയ്ക്കുന്ന ആകെയുള്ള ഭൂമിയിൽ വനം വകുപ്പ് അവകാശം ഉന്നയിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ തെരുവിലേക്ക് ഇറങ്ങേണ്ട ഗതികേടിലാണ് ആലംബം ഇല്ലാത്ത രണ്ടുപേർ.
നാരായണയും നാരായണനും ജനിച്ചു വളർന്നത് ചാലിയാർ പഞ്ചായത്തിലെ സ്ഥലത്താണ്. ആകെ ഇവർക്ക് 10 സെന്റ് ഭൂമി ആണുള്ളത്. ഇതിൽ ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന വീട്ടിലായിരുന്നു വിധവയായ നാരായണിയും സഹോദരൻ നാരായണനും താമസിച്ചിരുന്നത്. ഇവരുടെ ദുർഗതി കണ്ട് ചാലിയാർ പഞ്ചായത്ത് ഇവർക്കായി ലൈഫ് ഭവന പദ്ധതിയിൽ രണ്ടു വീടുകൾ നൽകി. ആദ്യ ഗഡുവായ 20,000 രൂപ ഉപയോഗിച്ച് ഇവർ തറയുടെ നിർമ്മാണവും പൂർത്തിയാക്കി. ഇതിനിടയിലാണ് ഇടിവെട്ട് പോലെ രണ്ട് വീടുകളുടെയും നിർമ്മാണ ഫണ്ട് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് പഞ്ചായത്ത് സെക്രട്ടറി കത്തു നൽകിയത്.
റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി വനം വകുപ്പ് രണ്ടുമാസം മുമ്പ് നടത്തിയ സർവേയിലാണ് ഈ ഭൂമിവനഭൂമിയാണെന്ന് കണ്ടെത്തിയത് എന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. ഭൂമി വനഭൂമിയാണെന്നും മുൻകാലങ്ങളിൽ കയ്യേറ്റം നടത്തിയതാണെന്നുമാണ് വനം വകുപ്പ് അധികൃതർ ഇത് സംബന്ധിച്ച വിശദീകരണം നൽകുന്നത്. എന്നാൽ ആധാരവും പട്ടയവും ഉള്ള ഭൂമിയിൽ നിന്നും തങ്ങൾ എവിടേക്ക് ഇറങ്ങും എന്നാണ് നാരായണനും നാരായണിയും ചോദിക്കുന്നത്. വനം വകുപ്പിന്റെ നിലപാട് ശരിയല്ലെന്നാണ് പഞ്ചായത്തും പറയുന്നത്. വനം വകുപ്പിന്റെ പിടിവാശിയിൽ ആകെയുള്ള കിടപ്പാടം കൂടി നഷ്ടമാകുമോ എന്ന ആശങ്കയിലാണ് സഹായത്തിന് മറ്റാരുമില്ലാത്ത നാരായണനും നാരായണിയും.
Read also: തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ് : കരട് വോട്ടർ പട്ടിക ജൂൺ ആറിന്.