കൊച്ചി: വാഹന നിർമാണ കമ്പനികളിൽനിന്ന് ട്രെയിലറിൽ കൊണ്ടുവരുന്ന ഒരു പുത്തൻ കാർ ഓടിച്ച് പുറത്തിറക്കാനുള്ള കൂലി 2000 രൂപ. കാറിന്റെ വലുപ്പമനുസരിച്ച് ഇത് 4000 രൂപയിലും കൂടാമെന്നാണ് റിപ്പോർട്ട്.
ചുമട്ടുതൊഴിലാളികളാകും മിക്കവാറും ഡ്രൈവിങ് സീറ്റിൽ. ഡ്രൈവിങ്ങിൽ ഇവരുടെ വൈദഗ്ധ്യം ഉറപ്പിക്കാനും പരിശീലനം നൽകാനും നിലവിൽ സംവിധാനമില്ല. കൂടാതെ ലൈസൻസ് ഇല്ലാത്തവർപോലും വാഹനം ഇറക്കിയെന്നും വരാം.
ഷോറൂമിലേക്ക് ലോറിയിൽനിന്നും ആര് വാഹനം ഇറക്കണമെന്ന് തീരുമാനിക്കുന്നത് തൊഴിലാളി യൂണിയനുകളാണ്. പകരം ഡ്രൈവർമാരെ ചുമതലപ്പെടുത്തിയാൽ ഇവർക്ക് നോക്കുകൂലി നൽകേണ്ടിവരും.
എറണാകുളത്ത് ട്രെയിലറിൽ നിന്നും ഇറക്കിയ ആഡംബരക്കാർ പാഞ്ഞുകയറി മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യർ (30) മരിച്ചതിനെത്തുടർന്നാണ് ഈ മേഖലയിലെ അട്ടിമറിത്തൊഴിലാളികളുടെ വൈദഗ്ധ്യം ഇപ്പോൾ ചർച്ചയാകുന്നത്.
എന്നാൽ തൊഴിൽവകുപ്പ് ഇവരുടെ കൂലി നിശ്ചയിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. കാലങ്ങളായി തൊഴിലാളി യൂണിയനുകൾ കൈയടക്കിവെച്ചിരിക്കുന്ന മേഖലയിലെ ഇടപാടുകൾ അധികൃതർ പരിശോധിക്കാറില്ല.
അതേസമയം അമിതനിരക്ക് സംബന്ധിച്ച് പരാതി കിട്ടിയില്ലെന്നാണ് ഇതിനുള്ള തൊഴിൽവകുപ്പിന്റെ പ്രതികരണം. നീളമേറിയ ട്രെയിലറുകൾ ഷോറൂം വളപ്പിൽ കയറ്റാൻ കഴിയാത്തതും ചുമട്ടുതൊഴിലാളികൾ മുതലെടുക്കുന്നുണ്ട്.
തൊഴിലാളികൾ ആവശ്യപ്പെടുന്ന തുക നൽകിയില്ലെങ്കിൽ ലോഡ് ഇറക്കുന്നത് വൈകും. ചിലപ്പോൾ പുത്തൻവാഹനങ്ങൾക്ക് കേടുപാടുമുണ്ടാകും. ഇതിനാൽ ഭൂരിഭാഗംപേരും യൂണിയൻ നിശ്ചയിക്കുന്ന തുക നൽകി വാഹനം ഇറക്കാൻ നിർബന്ധിതരാവുകയാണ്.
പുത്തൻതലമുറ ആഡംബരക്കാറുകളും വൈദ്യുതിവാഹനങ്ങളും ഉപയോഗിക്കണമെങ്കിൽ പരിശീലനം കൂടിയെ തീരൂ. പുതിയമോഡൽ വാഹനങ്ങൾ വിപണിയിൽ എത്തിക്കുന്നതിനുമുൻപ് ഷോറൂം ജീവനക്കാർക്ക് ഇവയുടെ പ്രവർത്തനങ്ങളിൽ പരിശീലനം നൽകാറുണ്ട്.
കൊച്ചിയിൽ ലോറിയിൽ നിന്നും റേഞ്ച് റോവർ പുറത്തിറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഷോറൂം ജീവനക്കാരൻ മരിച്ച സംഭവത്തിൽ വിശദീകരണവുമായി കേരള ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു.
വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലാത്ത ആളുകൾ ഇത്തരം ജോലി ചെയ്യുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു.
മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യറാണ് മരിച്ചത്. അപകടത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാലാരിവട്ടം സ്വദേശി ആൻഷാദാണ് വാഹനം ഓടിച്ചിരുന്നത്.
മന:പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൻ എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് നിലവിൽ കേസെടുത്തത്.
വാഹനം ട്രക്കിൽ നിന്ന് ഇറക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി പിന്നിൽ നിൽക്കുകയായിരുന്ന റോഷൻറെ ദേഹത്തുകൂടി നിയന്ത്രണം വിട്ടു പാഞ്ഞുവന്ന വാഹനം കയറിയിറങ്ങുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന അനീഷിന് സാരമായ പരിക്കേറ്റു.
ENGLISH SUMMARY:
The fee for unloading and driving out a brand-new car transported by trailer from automobile companies is reportedly ₹2,000, and can go up to ₹4,000 depending on the car’s size. In most cases, manual laborers handle this task by taking the driver’s seat. Currently, there is no system in place to ensure their driving expertise or provide training. It has also been reported that even unlicensed individuals may be involved in driving these vehicles off the trailers.