തിരുവനന്തപുരം: റോഡരികിൽ വാഹനം പാർക്ക് ചെയ്ത ശേഷം സീറ്റ് ബെൽറ്റ് അഴിച്ചിറങ്ങിയ ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന വ്യാജേന ഫൈൻ ഈടാക്കിയോ? ആരോപണത്തിന് മറുപടിയുമായി എംവിഡി. ”ഇ ചലാൻ വിവരങ്ങൾ ഇൻബോക്‌സിൽ നൽകിയാൽ പിഴ ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കാം. കാരണം ചെയ്ത തെറ്റിനേ ശിക്ഷയുള്ളൂ. കമന്റ് പ്രകാരം തെറ്റില്ല. അങ്ങനെ വരാൻ വഴിയില്ല. അയക്കൂ നമുക്ക് നോക്കാം.”
മോട്ടാർ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ബോക്സിൽ വന്ന കമന്റിന് മറുപടിയാണ് എംവിഡി നൽകിയിരിക്കുന്നത്. ജോജി വർഗീസ് എന്ന യുവാവ് ഉന്നയിച്ച ആരോപണത്തിനാണ് എംവിഡി മറുപടി നൽകിയത്.
എംവിഡിയുടെ മറുപടി:
”ഇ ചലാൻ വിവരങ്ങൾ ഇൻബോക്‌സിൽ നൽകിയാൽ പിഴ ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കാം. കാരണം ചെയ്ത തെറ്റിനേ ശിക്ഷയുള്ളൂ. കമന്റ് പ്രകാരം തെറ്റില്ല. അങ്ങനെ വരാൻ വഴിയില്ല. അയക്കൂ നമുക്ക് നോക്കാം.”
സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കഴിഞ്ഞ ദിവസം എംവിഡി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. ‘വാഹനത്തിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ഇടുന്നത് കൊണ്ട് ഒരു അപകട സമയത്ത് സംഭവിക്കുന്ന സെക്കൻഡറി, ടെറിഷറി ഇമ്പാക്ടിൽ നിന്നും സുരക്ഷ നൽകുന്നു. വാഹനം മലക്കം മറിയുന്ന സാഹചര്യത്തിൽ (rollover) യാത്രക്കാർ തെറിച്ചു പോകാതെയും വാഹനത്തിന്റെ അടിയിൽ പെടാതെയും സീറ്റ് ബെൽറ്റ് സഹായിക്കുന്നു. ദയവായി സീറ്റ് ബെൽറ്റ് ധരിക്കുന്നത് ശീലമാക്കൂ. മുന്നിൽ ഇരുന്നാലും പിറകിൽ ഇരുന്നാലും.’