കൊച്ചി: ഗംഗാ നദീതട വികസനത്തിനു സമാനമായ ജലാഭിവൃദ്ധി പദ്ധതിക്കു കേന്ദ്ര സർക്കാർ തിരഞ്ഞെടുത്ത ആറു നദികളിൽ കേരളത്തിൽനിന്നു പെരിയാറും ഉൾപ്പെട്ടിട്ടുണ്ട്.The development possibilities from Ayyampuzha to Perumbavoor are as follows
ഗംഗാതട വികസനത്തിനു സമഗ്ര പദ്ധതി പഠിച്ചു തയാറാക്കാൻ ഐഐടി കാൻപുരിനെ ഏൽപിച്ചതിനു സമാനമായി പെരിയാർ നദീതട വികസന സാധ്യതകൾ പഠിച്ചു പദ്ധതി തയാറാക്കാനുള്ള ചുമതല ഐഐടി പാലക്കാടിനെയും എൻഐടി കാലിക്കറ്റിനെയുമാണു കേന്ദ്രം ഏൽപിച്ചത്. മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി, നർമദ എന്നിവയാണു നദീതട മാനേജ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുന്ന മറ്റു നദികൾ.
പണ്ട് ചരക്കു നീക്കവും തോണി യാത്രകളും നടന്നിരുന്ന പുഴയാണ് പെരിയാർ. പിന്നീട് റോഡും പാലവും റെയിൽവേയുമെല്ലാം വന്നതോടെ ഇതിന്റെ ആവശ്യം ഇല്ലാതായി. എന്നാൽ പുതിയ കാലത്തിന്റെ സാധ്യതകൾ വീണ്ടും നമ്മെ പെരിയാറിലേക്ക് ഇറക്കുകയാണ്.
പെരിയാറിൽ വാട്ടർ മെട്രോ നടത്തുന്നത് അടക്കമുള്ള സാധ്യതകൾ ആരായണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. മലയാറ്റൂരിൽ നിന്ന് താഴേക്ക് പെരിയാറിൽ വലിയ ടൂറിസം സാധ്യതകളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
പെരിയാറിന്റെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂർ ജനകീയ വികസന സമിതി രംഗത്തുണ്ട്. വാട്ടർ മെട്രോ തന്നെ തുടങ്ങാൻ എല്ലാ സാധ്യതയും ഉള്ള പുഴയാണ് പെരിയാറെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാൻ ചെലവ് കൂടിയേക്കാമെങ്കിലും പദ്ധതി വൻ വിജയമാകും. ഗതാഗത തടസം കൂടാതെ സമയം ലാഭിച്ച് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്താനടക്കം ഇങ്ങനെയൊരു സംവിധാനം വന്നാൽ സാധിക്കും.
ദക്ഷിണ കാശി ചേലാമറ്റം ക്ഷേത്രം, കാലടി, മലയാറ്റൂർ, തിരുവൈരാണിക്കുളം ക്ഷേത്രം, ആലുവ അദ്വൈതാശ്രമം, ചേരാനല്ലൂർ ശ്രീശങ്കരനാരായണ ക്ഷേത്രം തുടങ്ങിയ തീർത്ഥാടന മേഖലകളെ മുന്നിൽക്കണ്ട് സർവ്വീസുകൾ ക്രമീകരിച്ചാൽ വാട്ടർ മെട്രോ വിജയമായിത്തീരും.
കോടനാട് ആനക്കളരി, അഭയാരണ്യം, ഒക്കൽ തുരുത്ത് തുടങ്ങിയ സ്ഥലങ്ങളും സ്ഥിതി ചെയ്യുന്നത് പെരിയാറിന്റെ തീരത്താണ്. കൊച്ചിയിലേക്ക് പോകുന്നവർക്കും ഈ ജലപാത ഗുണകരമാകും.
പെരുമ്പാവൂരിന്റെയും പെരിയാറിന്റെയും ഈ ടൂറിസം സാധ്യത ചൂണ്ടിക്കാട്ടി ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടിയും രംഗത്തുണ്ട്. വാട്ടർ മെട്രോ മാത്രമല്ല, ക്രൂയിസ് ബോട്ടുകൾക്കും ഹൗസ് ബോട്ടുകൾക്കും വരെ സാധ്യതയുള്ള കേന്ദ്രമാണ് പെരിയാറും പെരുമ്പാവൂരുമെന്ന് തുമ്മാരുകുടി പറയുന്നു.
പെരുമ്പാവൂർ ഈ സാധ്യതയെ ഒട്ടും ഉപയോഗപ്പെടുത്തിയിട്ടുമില്ല. റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കുമെല്ലാം സാധ്യതയുണ്ട് ഇവിടെ.
സമാനമായ ഒരു പദ്ധതി നേരത്തെ മുൻമന്ത്രി സി രവീന്ദ്രനാഥ് മുമ്പോട്ടു വെച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ച് ഒരു എയ്റോസിറ്റി വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.
അയ്യമ്പുഴയിൽ വരാനിരിക്കുന്ന ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ കൂടി പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം ഇതവതരിപ്പിച്ചത്. കൊച്ചിയിൽ നിന്ന് കിഴക്കായി അയ്യമ്പുഴ പഞ്ചായത്തിൽ ഏക്കറുകണക്കിന് സ്ഥലം ഏറ്റെടുത്ത് സ്ഥാപിക്കുന്ന ആസൂത്രിത നഗരമാണ് ഗിഫ്റ്റ് സിറ്റി.
ഈ നഗരത്തിനും കൊച്ചി നഗരത്തിനും ഇടയിലായാണ് എയ്റോസിറ്റി വരിക. കൊച്ചി മെട്രോ ഈ പ്രദേശത്തേക്ക് അടുത്ത ഘട്ടത്തിൽ എത്തും. എൻഎച്ച് 66ഉം, അങ്കമാലി കുണ്ടന്നൂർ ബൈപാസും ഉടൻ സജ്ജമാകും. ഇവിടെയാണ് പെരിയാറിന്റെ വികസന സാധ്യത കിടക്കുന്നത്.
ദേശീയ ജലപാത വികസിപ്പിക്കപ്പെടുമ്പോൾ വാട്ടർ മെട്രോയുടെ കണക്ടിവിറ്റി ഉറപ്പാക്കാൻ കഴിയും. അഥവാ പെരുമ്പാവൂരുമായുള്ള കണക്ടിവിറ്റി സ്വാഭാവികമായും വരും. കൊച്ചി എയ്റോപോളിസ് ഡവലപ്മെന്റ് അതോരിറ്റി എന്നൊരു സ്ഥാപനം രൂപീകരിച്ച് വികസന പ്രവർത്തനം നടത്താൻ സംസ്ഥാന സർക്കാരിന് ആലോചനയുണ്ടെന്നും സി രവീന്ദ്രനാഥ് പറഞ്ഞിരുന്നു.
പെരിയാറിൽ വാട്ടർ മെട്രോ വരാൻ എല്ലാ സാധ്യതകളുമുണ്ടെന്നു തന്നെയാണ് എല്ലാവരുടെയും അഭിപ്രായം. കൊച്ചിയുടെ ടൂറിസം വികസനത്തിനും സാമ്പത്തിക വികസനത്തിനും അതൊരു അത്യന്താപേക്ഷിത ഘടകമായിരിക്കും എന്നതിൽ സംശയിക്കേണ്ടതില്ല.