2018 ലെ ഉരുൾപൊട്ടലിൽ മുഴുവനായും മണ്ണിനടിയിലായിട്ടും മൂന്നു വർഷത്തിനുള്ളിൽ വീണ്ടും പൂർണ തോതിൽ ഡിപ്പോയുടെ പ്രവർത്തനം പുനരാരംഭിച്ച കഥയാണ് കെ.എസ്.ആർ.ടി.സി. കട്ടപ്പന ഡിപ്പോയ്ക്ക് പറയാനുള്ളത്. 2018 ഓഗസ്റ്റിലെ പ്രളയകാലത്താണ് കെ.എസ്.ആർ.ടി.സി. കട്ടപ്പന ഡിപ്പോയ്ക്ക് സമീപം ഉരുൾ പൊട്ടുന്നത്. (The depot is fully operational again despite being completely buried in the landslide)
ഉരുൾ പൊട്ടലിൽ ബസ് പാർക്ക് ചെയ്യുന്ന റാംപും വർക്ക്ഷോപ്പും ഉപകരണങ്ങളും ഓഫീസ് കെട്ടിടവും മണ്ണിനടിയിലായത്. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ജീവനക്കാർ ഉരുൾപൊട്ടൽ കണ്ട് ഓടി രക്ഷപെട്ടതിനാൽ ആളപായം ഉണ്ടായില്ല.
ഉരുൾപൊട്ടലിന് മുൻപ് തന്നെ ഡിപ്പോയ്ക്ക് സമീപമുള്ള കുന്നിൻചെരിവിൽ നിന്നും അസാധാരണായ വിധത്തിൽ ഉറവ വരുന്നത് പ്രളയക്കെടുതികൾ റിപ്പോർട്ട് ചെയ്യാൻ സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതോടെ ഉദ്യോഗസ്ഥർ സ്വീകരിച്ച മുൻകരുതൽ നഷ്ടം കുറയ്ക്കുന്നതിന് കാരണമായി.
വിലപിടിപ്പുള്ള ഉപകരണങ്ങളും അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ട ബസുകളും പുറത്തേയ്ക്ക് മാറ്റി. സർവീസ് കഴിഞ്ഞ് തിരികെയെത്തിയ ബസുകളും ഡിപ്പോയിൽ പാർക്ക് ചെയ്തില്ല. ഇത് നഷ്ടം വലിയ തോതിൽ കുറയ്ക്കുന്നതിന് കാരണമായി. എങ്കിലും കെട്ടിടങ്ങളും വർക്ക് ഷോപ്പ് ഉപകരണങ്ങളും മണ്ണിനടിയിലായതോടെ 1.5 കോടിയുടെ നഷ്ടം ഉണ്ടായി.
ഉരുൾ വീണ് ഡിപ്പോ പൂർണമായും നശിച്ചതോടെ ആദ്യ മൂന്നു ദിവസം സർവീസുകൾ പൂർണമായും നിർത്തിവെച്ചു. തുടർന്ന് നഗരസഭയും കെ.എസ്.ആർ.ടി.സി. അധികൃതരും നടത്തിയ ചർച്ചയെ തുടർന്ന് ഡിപ്പോയുടെ പ്രവർത്തനം പൂർണമായും കട്ടപ്പന പഴയ ബസ് സ്റ്റാൻഡിലേക്ക് മാറ്റി.
പഴയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സമയത്ത് തന്നെ ഡിപ്പോയുടെ പ്രവർത്തനങ്ങൾ ഭാഗികമായി തകർന്ന ഡിപ്പോയിലും പുനരാരംഭിച്ചിരുന്നു. 2021 ഫെബ്രുവരിയിൽ പൂർണ തോതിൽ ഡിപ്പോയുടെ പ്രവർത്തനം പുനരാരംഭിച്ചു.
തകർന്ന ഡിപ്പോയുടെ പുനർനിർമാണത്തിനായി അന്ന് എം.എൽ.എ.യായിരുന്ന റോഷി അഗസ്റ്റിൻ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷവും മുൻ എം.പി. ജോയിസ് ജോർജ് അനുവദിച്ച 25 ലക്ഷവും, മുഖ്യ മന്ത്രിയുടെ പ്രളയ ദുരിതാശംസ നിധിയിൽ നിന്നുള്ള 25 ലക്ഷവും വിനിയോഗിച്ചിരുന്നു.
എന്നാൽ ഒട്ടേറെ സൗകര്യങ്ങൾ ഇനിയും ഡിപ്പോയിൽ ഒരുക്കാനുണ്ട്. അറ്റകുറ്റപ്പണിക്കായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള റാംപ്, ഇന്ധനം സൂക്ഷിച്ചിരിക്കുന്ന ഭാഗത്തിന്റെ മേൽക്കൂര നിർമാണം. തുടങ്ങിയ സൗകര്യങ്ങൾ ഡിപ്പോയിൽ അധികമായി ഒരുക്കണം.