വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 238 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും ഇരുന്നൂറിലേറെപ്പേരെ കാണാതായെന്നും അധികൃതർ പറഞ്ഞു. The death toll in the Wayanad disaster has reached 238
മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് ശക്തമായ മഴ വെല്ലുവിളിയാണ്. മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും സൈന്യം പാലം പണി തുടരുന്നു.
കഴിഞ്ഞ ദിവസം സൈന്യം തയാറാക്കിയ നടപ്പാലവും മുങ്ങി. മഴയിലും യന്ത്രസഹായത്തോടെയുള്ള തിരച്ചിൽ തുടരുകയാണ്.
രക്ഷാദൗത്യത്തിന്റെ ഭാഗമായി എത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടുകളുടെ അവശിഷ്ടങ്ങളും മണ്ണും മാറ്റിയാണ് തിരച്ചിൽ. രാവിലെ ഇവിടെ സൈനികർ പരിശോധിച്ചെങ്കിലും അവശിഷ്ടങ്ങൾ പൂർണമായി മാറ്റാൻ സാധിച്ചിരുന്നില്ല.
രണ്ടാം ദിവസം രക്ഷാപ്രവര്‍ത്തനം തുടരുമ്പോള്‍ ആദ്യഘട്ടത്തില്‍ ഉരുള്‍പൊട്ടിയതിന് സമീപ പ്രദേശങ്ങളിലെ 1592 പേരെ രക്ഷപ്പെടുത്താനായിട്ടുണ്ട്.
68 കുടുംബങ്ങളില്‍ നിന്നുളള 206 പേരെ മൂന്ന് ക്യാമ്പുകളിലേക്കായി മാറ്റിയിട്ടുണ്ട്. ഇതില്‍ 75 പുരുഷന്‍മാരും 88 സ്ത്രീകളും 43 കുട്ടികളുമുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയവരും കുടുങ്ങിക്കിടന്നവരുമായ 1386 പേരെ രക്ഷപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
രക്ഷപ്പെടുത്തിയ 201 പേരെ ആശുപത്രിയില്‍ എത്തിച്ചിരുന്നെന്നും ഇതില്‍ 90 പേര്‍ നിലവില്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 82 ക്യാമ്പുകളിലായി 8107 പേരുണ്ട്. ദുരന്തമുഖത്ത് നിലവില്‍ 1167 പേര്‍ ഉള്‍പ്പെടുന്ന സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകുന്നതിനാവശ്യമായ ഉദ്യോഗസ്ഥ സംവിധാനങ്ങളും ഉപകരണങ്ങളും എത്തിക്കുന്നതിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുക, താല്‍ക്കാലിക കയര്‍ പാലത്തിലൂടെ റെസ്‌ക്യൂ ടീമിനെ എത്തിക്കുക എന്നീ കാര്യങ്ങള്‍ക്ക് പ്രധാന പരിഗണനയാണ് നല്‍കുന്നത്. റോഡ് തടസ്സം ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.