ഇറ്റലിയിൽ പ്രേതബാധയുണ്ട് എന്ന് വിശ്വസിക്കുന്ന വീടുകൾ കണ്ടെത്തി റീൽസ് എടുക്കാൻ പോയ യുവതിയെ ഉപേക്ഷിക്കപ്പെട്ട പള്ളിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓസ്റ്റ താഴ്‌വരയിലെ ഉപേക്ഷിക്കപ്പെട്ട പള്ളിയിൽ രക്തം വറ്റിയ നിലയിലാണ് 22 കാരിയായ ഫ്രഞ്ച് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വാരാന്ത്യത്തിൽ ഇവർ ഇവിടെ ഒരു പ്രേതഭവനത്തിന് വേണ്ടി തിരയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അവൾ താൻ താമസിക്കുന്ന ലിയോണിനടുത്തുള്ള ഗ്രാമം വിടുന്നതിന് മുമ്പ് തന്നെ തൻ്റെ പദ്ധതികളെക്കുറിച്ച് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. ഒന്നുകിൽ ഇത് യുവതിയുടെ സമ്മതത്തോടെയോ അല്ലാതെയോ ഉള്ള കൊലപാതകമാകാം. നരഹത്യ ആയിരിക്കാം. അതുമല്ലെങ്കിൽ ഒരു പ്രാങ്കിന് വേണ്ടി ചെയ്ത് ഇങ്ങനെ ആയിത്തീർന്നതായിരിക്കാം എന്നെല്ലാമുള്ള ഊഹാപോഹങ്ങളുണ്ട്.
മരിച്ച യുവതി ടിക് ടോക്കിന് വേണ്ടി ഒരു സാഹസികവീഡിയോ എടുക്കാൻ ശ്രമിച്ചതാന്നാണ് പൊലീസ് പറയുന്നത്. സോഷ്യൽ മീഡിയയിൽ വ്യാപകമായ ഫ്രാൻസിലെ ഗോസ്റ്റ് ഹണ്ടിംഗ് (പ്രേതവേട്ട) -യുമായി യുവതിയുടെ മരണത്തിന് ബന്ധമുണ്ട് എന്നും പൊലീസ് സംശയിക്കുന്നു.
യുവതിക്കൊപ്പം ഒരു യുവാവ് കൂടിയുണ്ടായിരുന്നു. അയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അതുപോലെ, ഇവിടെ നേരത്തെ രണ്ടുപേരെ കാണാതായ സംഭവത്തിന് ഈ സംഭവവുമായി ബന്ധമുണ്ട് എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കൊല്ലപ്പെട്ട യുവതിയും കൂടെയുണ്ടായിരുന്ന യുവാവും വാംപയർമാരെപ്പോലെയാണ് വേഷം ധരിച്ചിരുന്നത്. യുവതിയുടെ ശരീരത്തിൽ വെടിയേറ്റിട്ടുണ്ടെങ്കിലും, ഒരുതരത്തിലുള്ള സംഘർഷങ്ങളും നടന്നതിന് തെളിവുകളില്ല. മരണശേഷമായിരിക്കും മുറിവേൽപ്പിച്ചതെന്നും പോലീസ് പറയുന്നു.