സഞ്ചാര യോഗ്യമായ പാതയില്ലാത്തതിനാല്‍ പനി ബാധിച്ച് മരിച്ച ഗോത്ര യുവതിയുടെ മൃതദേഹം കാട്ടില്‍ പുറത്തെത്തിച്ചത് രണ്ട് കിലോമീറ്ററോളം നടന്ന്.The dead body of a tribal woman who died due to fever was brought out in the forest after walking for two kilometers due to lack of a passable path
നെന്മേനി പഞ്ചായത്തിലെ വലിയമൂലയിലാണ് സംഭവം. കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ദേവി (45)യുടെ മൃതദേഹമാണ് ഊരില്‍ നിന്ന് വാഹനമെത്തുന്നിടത്തേക്ക് തലയില്‍ ചുമന്നുകൊണ്ടുവന്നത്. കഴിഞ്ഞ 19നാണ് പനി ബാധിച്ച് ദേവി മരിച്ചത്.
എന്നാല്‍ ഇത് സംബന്ധിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തീവ്രപനിയെത്തുടര്‍ന്ന് മരിച്ച ദേവിയുടെ മൃതദേഹം നാല് പേര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് ചുമന്നുകൊണ്ട് വരുകയായിരുന്നു. കോളനിക്കാര്‍ ചുമലിലേറ്റി വാഹനം എത്തുന്ന വലിയമൂലയിലെത്തിക്കുകയും പിന്നീട് ഇവിടെ വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
സഞ്ചാരയോഗ്യായ റോഡില്ലത്തതിനാല്‍ പതിറ്റാണ്ടുകളായി ഇവര്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ ഏറ്റവും വലിയ നേര്‍ അനുഭവമാണ് ഇത്. അമ്പുകുത്തി സ്‌കൂളിനു സമീപത്തു നിന്നും ആരംഭിക്കുന്ന അരിപ്പറ്റക്കുന്ന് വഴി വലിയവട്ടം വരെ രണ്ട് കിലോമീറ്റര്‍ മണ്‍പാതയുണ്ട്. വയലിന് നടുവിലൂടെയുള്ള ഈ പാതയും പതിറ്റാണ്ടുകളായി നന്നാക്കാന്‍ നടപടിയില്ല.
ഈ പാതയിലേക്ക് വലിയമൂല കാട്ടുനായ്ക്ക ഊരില്‍ നിന്ന് എത്താനാണ് രണ്ട് കിലോമീറ്റര്‍ ദൂരം കാല്‍ നടയായി സഞ്ചരിക്കേണ്ടത്. ഈ പാതയെ ആശ്രയിച്ച് പ്രദേശത്ത് അമ്പതോളം കുടുംബങ്ങളാണുള്ളത്.
2017ല്‍ പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നവീകരിക്കാന്‍ തുകയും വകയിരുത്തിയിരുന്നു. പക്ഷേ പിന്നീട് പാത നിര്‍മാണവുമായി ബന്ധപ്പെട്ട് യാതൊരു നടപടികളും മുന്നോട്ട് പോയില്ല എന്നാണ് ആരോപണം.
മഴക്കാലത്ത് പാത ചെളിക്കുളം ആകുന്നതോടെ പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ പഠനവും മുടങ്ങും. വീട്ടിലേക്കുള്ള ആവശ്യസാധനങ്ങള്‍ അടക്കം വളരെ ബുദ്ധിമുട്ടിയാണ് കുടുംബങ്ങള്‍ എത്തിക്കുന്നത്. യോഗ്യമായ റോഡ് നിര്‍മിക്കാന്‍ പ്രദേശവാസികള്‍ സ്ഥലം വിട്ടു നല്‍കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.”