കൊച്ചി:ശബരിമല മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്ക് മാത്രമാണെന്ന് കേരള ഹൈകോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനപ്രകാരം മലയാള ബ്രാഹ്മണർക്കേ അപേക്ഷിക്കാൻ കഴിയുവെന്നും കോടതി വ്യക്തമാക്കി. ഇത്തരമൊരു വ്യവസ്ഥ തൊട്ടുകൂടായ്മയാണെന്നും ഭരണഘടന ഉറപ്പു നൽകുന്ന തുല്യാവകാശത്തിനു വിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ക്ഷേത്രപ്രവേശനം ഉൾപ്പെടെ കാര്യങ്ങളിലുള്ള അവകാശം പരിപൂർണമല്ല. ആചാരാനുഷ്ഠാനങ്ങൾ പാലിക്കാൻ ദേവസ്വം ബോർഡിനു ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾക്ക് മലയാളി ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ ചോദ്യം ചെയ്തു നൽകിയ ഹർജികൾ ആണ് ഹൈക്കോടതി തള്ളിയത്.
35നും 60നും ഇടയിൽ പ്രായമുള്ളവരെയാണു മേൽശാന്തിമാരായി നിയമിക്കുന്നത് എന്നും ബോർഡ് വാദിച്ചു. പുരാതന കാലം മുതൽ മലയാള ബ്രാഹ്മണരെയാണ് മേൽശാന്തിമാരായി നിയമിക്കുന്നത് എന്നതിനു രേഖകളുണ്ടോ എന്ന് കോടതി വാദത്തിനിടെ ആരാഞ്ഞിരുന്നു. ഇക്കാര്യം തെറ്റാണെങ്കിൽ തെളിയിക്കേണ്ടത് ഹർജിക്കാരാണെന്നായിരുന്നു ദേവസ്വം ബോർഡിന്റെ നിലപാട്
മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ കോട്ടയം സ്വദേശി സി.വി.വിഷ്ണുനാരായണൻ, തൃശൂർ സ്വദേശികളായ ടി.എൽ.സിജിത്, പി.ആർ.വിജീഷ് എന്നിവരാണ് കോടതിയെ സമീപിച്ചത്. മലയാളി ബ്രാഹ്മണർ എന്നത് മലബാർ മാനുവൽ അനുസരിച്ചും 1881ലെ സെൻസസ് രേഖകളിലും ജാതിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ തൊട്ടുകൂടായ്മ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം. യോഗ്യരായവരാണു ശബരിമല മേൽശാന്തിമാരാകേണ്ടതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
എന്നാൽ ശബരിമല, മാളികപ്പുറം മേൽശാന്തിമാരായി മലയാള ബ്രാഹ്മണർ വരുന്നത് പുരാതനകാലം മുതൽ തുടരുന്ന രീതിയാണെന്നും മാറ്റാനാകില്ലെന്നുമായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വാദം. ഈ പദവി പൊതുവായിട്ടുളള നിയമനമോ സ്ഥിരം നിയമനമോ അല്ല. കീഴ്‌വഴക്കം അനുസരിച്ചാണ് ഒരു സമുദായത്തിൽ നിന്നുള്ള പൂജാരിമാരെ മേൽശാന്തിമാരായി ക്ഷണിക്കുന്നത്.