തിരുവനന്തപുരം: മലയാളികൾക്ക് ആശ്വസിക്കാം സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായാണ് വിലയിരുത്തൽ. അതോടൊപ്പം സംസ്ഥാനത്ത് മഴ പെയ്തതും ഗുണം ചെയ്തു. നിലവിൽ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാണ്. ഉപഭോഗം കൂടുതലുളള വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം തുടരാനും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.
കൊടും ചൂടിൽ വലയുന്ന കേരളത്തിൽ ലോഡ് ഷെഡ്ഡിംഗ് കൂടി ഉണ്ടാകുമോ എന്നായിരുന്നു ജനങ്ങളുടെ പ്രധാന ആശങ്ക. ആവശ്യം കെഎസ്ഇബി സർക്കാരിന് മുന്നിൽ വെച്ചിരുന്നുവെങ്കിലും, തൽക്കാലം ലോഡ് ഷെഡ്ഡിങ് വേണ്ടെന്നായിരുന്നു സർക്കാർ നിലപാട്. ഇതിന് പകരം മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുകയായിരുന്നു.
ഇതോടൊപ്പം വൈദ്യുതി ഉപഭോഗം കുറക്കാനുളള നിർദ്ദേശങ്ങളും പുറത്തിറക്കി. രാത്രി കാലങ്ങളിൽ എസി 26 ഡിഗ്രി സെൽഷ്യസിന് മുകളിൽ ക്രമീകരിക്കാൻ പൊതുജനങ്ങളോട് കെഎസ്ഇബി നിർദ്ദേശിച്ചിരുന്നുന്നു. ഒൻപതിന് ശേഷം അലങ്കാരവിളക്കുകൾ പരസ്യബോർഡുകൾ എന്നിവ പ്രവർത്തിപ്പിക്കരുതെന്നടക്കമുള്ള നിർദ്ദേശങ്ങളും മുന്നോട്ടുവച്ചു. അതെല്ലാം അവലോകനം ചെയ്ത ശേഷമാണ് ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന തീരുമാനത്തിലേക്ക് കെഎസ്ഇബി എത്തിയത്.
Read Also:തൊടുപുഴയിൽ തുള്ളിക്കൊരുകുടം മഴ; ഇന്ന് ഇന്നലെത്തേതിലും ശക്തമായ മഴ; കനത്ത നാശം വിതച്ച് കാറ്റും