ബംഗാൾ സ്വദേശിയുടെ ഉടുതുണിയടക്കം മോഷ്ടിച്ചു; പ്രതി പിടിയിൽ

പശ്ചിമബംഗാൾ സ്വദേശിയുടെ ഉടുതുണിയും 20,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 5,000 രൂപയും അപഹരിച്ചുകടന്നയാൾ പിടിയിലായി.അമ്പലപ്പുഴ പുറക്കാട് വൈപ്പിൻപാടത്തിൽ കൈതവളപ്പിൽ അൻവർ (35) ആണ് വീയപുരം പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മണിക്കൂറുകൾക്കകം വീടിനടുത്തുനിന്ന് ഇയാളെ പിടിച്ച പോലീസ് പശ്ചിമബംഗാൾ സ്വദേശിയുടെ പാന്റും ഷർട്ടും മൊബൈൽ ഫോണും പണവും വീണ്ടെടുത്തു. ഡാണാപ്പടിയിൽ വാടകയ്ക്കു താമസിച്ച് പലവിധ ജോലികൾ ചെയ്തുവരുന്ന പശ്ചിമബംഗാളിലെ മാൾഡാ സ്വദേശി അബു കലാമാണ് (27) തട്ടിപ്പിനിരയായത്.

വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ അബു കലാം ഹരിപ്പാട് കച്ചേരി ജങ്ഷനിലെ എ.ടി.എമ്മിൽനിന്ന് 5,000 രൂപയെടുത്ത് പുറത്തിറങ്ങി. ഈ സമയം സ്‌കൂട്ടറിൽ പുറത്തുനിന്നിരുന്ന അൻവർ തന്റെ പാടത്ത് പുല്ലുചെത്താൻ രണ്ടുമണിക്കൂറിന്റെ ജോലിയുണ്ടെന്നും ഒപ്പംവരാനും പറഞ്ഞു. ഇതു വിശ്വസിച്ച അബു കലാം സ്‌കൂട്ടറിൽ കയറി. വീയപുരം മങ്കോട്ടച്ചിറ ഭാഗത്തെത്തിയപ്പോൾ വണ്ടിനിർത്തി. സമീപത്തെ പാടത്തെ പുല്ലുചെത്താൻ പറഞ്ഞു.

അബു കലാം ധരിച്ചിരുന്ന നല്ലവസ്ത്രങ്ങൾ മാറ്റി ധരിക്കാൻ പഴകിയ വസ്ത്രങ്ങൾ നൽകിയിട്ട് കൈവശമുള്ള സാധനങ്ങൾ സ്‌കൂട്ടറിൽ സൂക്ഷിക്കാനും ആവശ്യപ്പെട്ടു. അബു കലാം ജോലി തുടങ്ങിയപ്പോഴേക്കും അൻവർ സ്ഥലംവിട്ടു. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ആകെ തകർന്നുപോയ അബു നാട്ടുകാരോട് വിവരം പറഞ്ഞു. അവരാണ് പോലീസിൽ അറിയിച്ചത്.

പോലീസെത്തി വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇരുവരും സ്‌കൂട്ടറിൽ യാത്രചെയ്യുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചു. സ്‌കൂട്ടറിന്റെ ആർ.സി. ഉടമ അമ്പലപ്പുഴ സ്വദേശിനിയായ യുവതിയാണെന്ന് തിരിച്ചറിഞ്ഞു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഭർത്താവിന്റെ സുഹൃത്തായ അൻവറാണ് സ്‌കൂട്ടർ ഉപയോഗിക്കുന്നതെന്ന് മനസ്സിലായത്. മോഷണത്തിനുശേഷം വീട്ടിലെത്തിയിട്ട് പുറത്തേക്കിറങ്ങുന്നതിനിടെ പ്രതിയെ പിടികൂടുകയും ചെയ്തു.

മലപ്പുറത്തും സമാനതട്ടിപ്പ്

മലപ്പുറം ജില്ലയിലെ വാഴക്കാല പോലീസ് സ്റ്റേഷൻ പരിധിയിൽ ഒക്ടോബർ ഏഴിന് പ്രതി സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. അവിടെയും ഇതരസംസ്ഥാന തൊഴിലാളിയുടെ വസ്ത്രങ്ങൾ ഉൾപ്പെടെ തട്ടിയെടുത്തു. ഈ കേസിൽ പോലീസ് അന്വേഷണം നടത്തിവരുകയാണ്. ഗൾഫിലായിരുന്ന അൻവർ അഞ്ചുമാസം മുൻപാണ് നാട്ടിലെത്തിയത്. കോഴിക്കോട്ടുനിന്ന് 22,000 രൂപയ്ക്കു വാങ്ങിയ പഴയ സ്‌കൂട്ടറിൽ കറങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്.

സ്‌കൂട്ടർ അൻവർ വാങ്ങിയതാണെങ്കിലും സുഹൃത്തിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പോലീസ് പറയുന്നു. തനിക്ക് ആധാർ കാർഡില്ലാത്തതിനാലാണിതെന്നും പ്രതി മൊഴിനൽകി. എസ്.എച്ച്.ഒ. ഷെഫീക്കിന്റെ മേൽനോട്ടത്തിൽ എസ്.ഐ. കെ. രാജീവ്, സിവിൽപോലീസ് ഓഫീസർമാരായ പ്രതാപ് മേനോൻ, അനീഷ് അനിരുദ്ധൻ, വിപിൻ വിക്രമൻ, രഞ്ജിത്ത്, സുനിൽ, ദീപക് ഹരികുമാർ, ഷുക്കൂർ, സുനിൽ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

English summary : The clothes of a native of Bengal were stolen; Accused in custody

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img