തൃശൂർ: മോദിയെ കുറ്റം പറഞ്ഞാൽ സ്വന്തം കുടുംബം അകത്താകുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് തൃശൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരൻ എം.പി. ഇടതുപക്ഷത്തിന് ഒരു നിലപാടില്ലാത്തതു കൊണ്ടാണ് കേരളത്തിൽ കോൺഗ്രസിനെ മുഖ്യശത്രുവായി കാണുന്നതെന്നും കെ. മുരളീധരൻ പറഞ്ഞു. നരേന്ദ്രമോദിയെക്കുറിച്ച് ഒന്നും പറയാത്ത മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെയാണ് കുറ്റം പറയുന്നത്. മുഖ്യമന്ത്രിയുടെ ജൽപ്പനങ്ങൾ ജനം അവജ്ഞയോടെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയനയമില്ലാത്ത മുന്നണിയെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളയും. രാജസ്ഥാനിലും തമിഴ്‌നാട്ടിലും ത്രിപുരയിലും സിപിഎം കോൺഗ്രസിനോടൊപ്പം നിൽക്കുന്നു. രാജസ്ഥാനിൽ കോൺഗ്രസ് നൽകിയ സീറ്റ് സ്വീകരിച്ചുകൊണ്ടാണ് കേരളത്തിൽ സി.പി.എം കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം പ്രസംഗിക്കുന്നത്. കോൺഗ്രസിന് മൃദു ഹിന്ദുത്വമാണെങ്കിൽ രാജസ്ഥാനിൽ എന്തിന് കോൺഗ്രസുമായി സഖ്യം ചേർന്നുവെന്ന് മുരളീധരൻ ചോദിച്ചു.
തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ബി.ജെ.പിക്ക് വോട്ട് മറിക്കുമെന്ന സംശയം എല്ലാ മണ്ഡലങ്ങളിലും നിലനിൽക്കുന്നതായും മുരളീധരൻ പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും സി.പി.എം.- ബി.ജെ.പി. ഡീൽ സജീവമാണ്. ഏത് ഡീൽ നടന്നാലും കേരളത്തിൽ 20 ൽ 20 സീറ്റും യു.ഡി.എഫ്. ജയിക്കും. ജനങ്ങൾ യു.ഡി.എഫിനെ ഏറ്റെടുത്തുകഴിഞ്ഞതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.