മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത്
കണ്ണൂർ: മൂന്നുവയസുകാരൻ മകനുമായി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. മകൻ ക്രിഷിവ് രാജിനായി തെരച്ചിൽ തുടരുകയാണ്. കണ്ണൂർ വെങ്ങര വയലപ്ര ജനരക്ഷ വായനശാലക്ക് സമീപം ആർ.എം നിവാസിൽ എം.വി.റീമയാണ് (32) മരിച്ചത്.
മരണത്തിനുത്തരവാദി ഭർത്താവും ഭർതൃമാതാവുമാണെന്ന് ഫോണിൽ ഇംഗ്ലീഷിൽ സന്ദേശമെഴുതി വച്ചശേഷമാണ് യുവതി കുഞ്ഞുമായി പുഴയിൽ ചാടിയത്. ഇന്നലെ പുലർച്ചെ ഒന്നോടെ ചെമ്പല്ലിക്കുണ്ട് പാലത്തിലായിരുന്നു സംഭവം.
റീമയും ഭർത്താവ് ഇരിണാവ് സ്വദേശി കമൽരാജും ഗൾഫിലായിരുന്നു. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഇവർ പിരിഞ്ഞുകഴിയുകയാണ്. കഴിഞ്ഞദിവസം നാട്ടിലെത്തിയ കമൽരാജും റീമയും തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തതായാണ് പുറത്തു വരുന്ന വിവരം.
ഇതിന് പിന്നാലെയാണ് റീമ ജീവനൊടുക്കിയത്. കുട്ടിയെ വിട്ടുനൽകണമെന്ന് കമൽരാജ് ആവശ്യപ്പെട്ടിരുന്നു. കുട്ടിയെ ഗൾഫിൽ കൊണ്ടുപോകുമെന്നും ഇതിനായി ഞായറാഴ്ച എത്തുമെന്നും പറഞ്ഞിരുന്നതായാണ് വിവരം.
ഇതുസംബന്ധിച്ച് കുടുംബാംഗങ്ങളുമായി ഇന്നലെ ചർച്ച നടക്കാനിരിക്കുകയായിരുന്നെന്ന് റീമയുടെ സഹോദരീ ഭർത്താവ് വ്യക്തമാക്കി. ഭർതൃപീഡനത്തെത്തുടർന്ന് റീമ കണ്ണപുരം പൊലീസിൽ പരാതി നൽകിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
സ്കൂട്ടറിലാണ് ഇരുവരും പാലത്തിന് സമീപമെത്തിയത്. മത്സ്യത്തൊഴിലാളികളാണ് ഇവർ പുഴയിൽ ചാടുന്നത് കണ്ടത്. ഇന്നലെ രാവിലെ എട്ടോടെ ചെമ്പല്ലിക്കുണ്ട് റെയിൽവേ പാലത്തിന് സമീപത്ത് നിന്നാണ് റീമയുടെ മൃതദേഹം ഫയർഫോഴ്‌സും സ്‌കൂബ ടീമും കണ്ടെത്തിയത്.
മൃതദേഹം പയ്യന്നൂർ സഹകരണ ആശുപത്രി മോർച്ചറിയിൽ. വെങ്ങര നടക്കുതാഴെ മോഹനൻ- രമ ദമ്പതികളുടെ മകളാണ്. സഹോദരി: രമ്യ.
ഭാര്യയുമായി തർക്കം; ഒന്നര വയസുള്ള മകളുമായി യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു; ദാരുണ സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: ആലപ്പുഴയിൽ കുടുംബ വഴക്കിനെ തുടർന്ന് ഒന്നര വയസുകാരിയുമായി പിതാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടിൽ ഔസേപ്പ് ദേവസ്യ (അനീഷ് -37), മകൾ ഏദ്‌ന എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രി 7.40 ഓടെയായിരുന്നു സംഭവം.
മാളികമുക്കിന് വടക്ക് ലെറ്റർലാൻഡ് സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്. ഭാര്യ കാഞ്ഞിരംചിറ കുരിശിങ്കൽ സ്നേഹ റെയ്നോൾഡിന്റെ മാളികമുക്കിലുള്ള വീട്ടിലെത്തിയതായിരുന്നു അനീഷ്. തുടർന്ന് ഭാര്യയുമായി വാക്കു തർക്കം ഉണ്ടാകുകയും കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ട്രെയിനിന് മുന്നിലേക്ക് ചാടുകയുമായിരുന്നു.
ട്രെയിൻ തട്ടി തൽക്ഷണം തന്നെ അനീഷ് മരിച്ചു. തെറിച്ചു വീണ മകളെ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു,
ഗൾഫിൽ ഏറെക്കാലം ജോലി ചെയ്തിരുന്ന അനീഷ് നിലയിൽ കേറ്ററിങ് നടത്തിവരികയാണ്. കാര്യ ബാങ്കിൽ ജീവനക്കാരിയായ സ്നേഹയുമായി പ്രണയ വിവാഹമായിരുന്നു. ഏദൻ ആണ് മൂത്ത മകൻ. മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നോർത്ത് പൊലീസ് സ്‌ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
English Summary:
The body of the young woman who jumped into the river with her three-year-old son has been recovered. The search is still ongoing for her son, Krishiv Raj