സുനിൽ ഗവാസ്‌ക്കർ, കപിൽദേവ്, സച്ചിൻ ടെണ്ടുൽക്കർ, ധോണി,കോലി, രോഹിത് ശർമ അങ്ങനെ ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമായി ലോകത്തിനു മുന്നിൽ ഉയർത്തി കാണിക്കാൻ നമുക്ക് എല്ലാ കാലഘട്ടത്തിലും ഇതിഹാസ താരങ്ങൾ ഉണ്ടായിരുന്നു.
ആദ്യ കാലത്ത് അത് സുനിൽ ഗവാസ്‌ക്കറും കപിൽദേവും ആയിരുന്നെങ്കിൽ അവർക്ക് ശേഷം സച്ചിൻ ടെണ്ടുൽക്കർ എന്ന താരോദയം ഉണ്ടായി. അവിടുന്ന് അങ്ങോട്ട് വളരെ നീണ്ട ഒരു കാലയളവിലേക്ക് സച്ചിൻ തന്നെയായിരുന്നു ഇന്ത്യയുടെ പോസ്റ്റർ ബോയ്. 2013ൽ സച്ചിൻ ക്രിക്കറ്റിനോട് എന്നെന്നേക്കുമായി വിട പറയാൻ ഒരുങ്ങുന്നതിന് മുന്നേ ഇന്ത്യ ഭാവിയിലേക്ക് ധോണിയെയും വിരാട് കോലിയേയും രോഹിത് ശർമയേയും പോലെയുള്ള ലോകോത്തര താരങ്ങളെ കണ്ടെത്തി കഴിഞ്ഞിരുന്നു.
2011 നു ശേഷമുള്ള തലമുറ മാറ്റം ധോണി കോലി രോഹിത് ശർമ തുടങ്ങിയ താരങ്ങളിലൂടെ ആയിരുന്നു. വി വിഎസ് ലക്ഷ്മണിനും രാഹുൽ ദ്രാവിഡിനു ശേഷം ഇന്ത്യ പൂജാരയെയും അജിൻക്യ രഹാനയെയും കണ്ടെത്തിയിരുന്നു. അനിൽ കുംബ്ലെക്കും പകരം രവിചന്ദ്രൻ അശ്വിൻ എന്ന ഇതിഹാസതാരം. സഹീർഖാനും ആശിഷ് നെഹറയും മൈതാനം വിട്ടപ്പോൾ ജസ്റ്റ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഭുവനേശ്വർ കുമാറും ഇന്ത്യൻ ബൗളിങ്ങിനെ തോളിലേറ്റി.
ഓരോ തലമുറ മാറ്റത്തിലും ഭാവിയിലേക്ക് ചൂണ്ടിക്കാണിക്കാൻ ഇന്ത്യയ്ക്ക് ഒരുപിടി താരങ്ങൾ ഉണ്ടായിരുന്നു. 2013ലെ ചാമ്പ്യൻ ട്രോഫി വിജയത്തോടെ ക്രിക്കറ്റ് ഭാവി സുരക്ഷിത കൈകളിൽ ആണെന്ന് അന്ന് അവർ നമുക്ക് കാണിച്ചു തന്നു. പക്ഷെ വർഷങ്ങൾക്കിപ്പുറം കോലിയും രോഹിത് ശർമയും എല്ലാം കരിയറിന്റെ അവസാന ഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് മറ്റൊരു തലമുറ മാറ്റത്തിലേക്ക് ചുവട് വച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ ഇതിഹാസതാരങ്ങൾക്ക് ശേഷം ആരെന്ന ചോദ്യത്തിന് ഇപ്പോഴും ശരിയായ ഉത്തരം കണ്ടെത്താൻ ആയിട്ടില്ല. ബിസിസിഐ ഒരു പരിധിവരെ ആ മുഖം റിഷബ് പന്തിന്റെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ അല്ലാതെ തന്റെ കഴിവിനനുസരിച്ച് ഉയരാൻ ഇതുവരെ താരത്തിന് കഴിഞ്ഞിട്ടില്ല.
ഫാൻ ബേസ് നോക്കിയാണെങ്കിൽ പുതുതലമുറയിൽ സഞ്ജു സാംസണേ കഴിഞ്ഞിട്ടേ മറ്റേതെങ്കിലും താരമുള്ളൂ എന്നതാണ് സത്യം. എന്നാൽ സഞ്ജുവിനെ ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമായി ഉയർത്തി കാണിക്കാമോ എന്ന് ചോദിച്ചാൽൽ ഇപ്പോൾ അങ്ങനെ കണക്കാക്കാൻ കഴിയില്ല എന്നത് തന്നെയാണ് യാഥാർത്ഥ്യം. ഭാവി താരങ്ങളായി കണക്കാക്കപ്പെടുന്ന യശ്വസി ജൈസ്വാളും, ശുഭ്മാൻ ഗില്ലും അവരുടെ പ്രതിഭ ഇനിയും കൂടുതൽ തെളിയിക്കേണ്ടിയിരിക്കുന്നു. വാഷിംഗ്ടൺ സുന്ദറും നിതീഷ് കുമാർ റെഡ്ഡിയും എല്ലാം പുതിയ പ്രതീക്ഷകളാണ്. ഇവരെല്ലാം ഇന്ത്യയുടെ പ്രതീക്ഷക്ക് ഒത്തുയരുമെന്നു തന്നെ നമുക്ക് പ്രത്യാശിക്കാം.