മുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് പന്ത് തട്ടി 11വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ശൗര്യ എന്ന 11 വയസുകാരനാണ് ക്രിക്കറ്റ് മൈതാനത്ത് മരിച്ചത്. അപകടം നടന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. വീടിനടുത്ത പ്രദേശത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു ശൗര്യയും കൂട്ടുകാരും. ശൗര്യ പന്ത് ചെയ്യുന്നതിനിടെ ബാറ്റ്‌സ്മാൻ അടിക്കുകയായിരുന്നു
എന്നാൽ മറ്റ് ദിശകളിലേക്ക് പോകാതെ പന്ത് നേരെ ശക്തിയോടെ ശൗര്യയുടെ സ്വകാര്യ ഭാഗത്ത് വന്ന് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടി നിലത്ത് കുഴഞ്ഞു വീണു. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയുടെ ശരീരത്തിൽ പന്ത് വന്ന് ഇടിക്കുന്നതും കുട്ടി വീഴുന്നതും കാണാം. സുഹൃത്തുക്കൾ ഉടൻ തന്നെ ശൗര്യയുടെ അടുത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും അബോധാവസ്ഥയിൽ തുടരുകയായിരുന്നു. തുടർന്ന് ശൗര്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.