നെന്മാറ: കൊലക്കേസ് പ്രതി അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തി. അയൽവാസികളായ അമ്മയെയും മകനെയുമാണ് വെട്ടിക്കൊന്നത്. പാലക്കാട് നെന്മാറയിലാണ് സംഭവം.
ലക്ഷ്മി (75), സുധാകരൻ (56) എന്നിവരാണു കൊല്ലപ്പെട്ടത്. സുധാകരൻ വീട്ടിനകത്തും ലക്ഷ്മി നെന്മാറ ഗവ. ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.
കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും, അയൽവാസിയുമായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ ചെന്താമരയെ കസ്റ്റഡിയിലെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.
കുടുംബ വഴക്കാണു കൊലപാതക കാരണമെന്നാണു വിവരം. സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമര ജയിലിലായിരുന്നു.
ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇയാൾ കൃത്യം നടത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019-ൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചെന്താമര.
ഭാര്യയും കുട്ടികളുമായി പിരിഞ്ഞ് കഴിയുകയായിരുന്നു ചെന്താമര. സജിത, ഇന്ന് കൊല്ലപ്പെട്ട സുധാകരൻ, മീനാക്ഷി ഉൾപ്പടെയുള്ളവരാണ് കുടുംബ പ്രശ്നങ്ങൾക്ക് കാരണമെന്ന തെറ്റിധാരണയാണ് 2019-ൽ സജിതയെ കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ കണ്ടെത്തൽ.
ഇയാൾക്ക് ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസിന് പരാതി ഉൾപ്പടെ നൽകിയിരുന്നു.