ന്യൂഡൽഹി: ഏറ്റവും കൂടുതൽ രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ആപ്പുകളിൽ ഒന്നാണ് ടെലിഗ്രാം.എന്തൊക്കെ ഉള്ളടക്കം ടെലഗ്രാമിലൂടെ പങ്കുവയ്‌ക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ പ്രയാസകരമാണെന്ന ആശങ്ക നേരത്തെ ഉയർന്നിട്ടുണ്ട്. Telegram ban coming in India
ഇതിനൊടുവിലാണ് ആപ്പിന്റെ മേധാവി പവേൽ ഡുറോവിനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ടെലിഗ്രാം ഇന്ത്യയിൽ നിരോധിക്കുമെന്ന ചർച്ചകളും സജീവമാകുകയാണ്..
രാജ്യത്തെ ഏറ്റവും ജനപ്രിയ മെസേജിംഗ് ആപ്പുകളിൽ ഒന്നായ ടെലിഗ്രാം വ്യാപകമായ കുറ്റകൃത്യങ്ങളുടെ ഉറവിടമായി മാറിയിരിക്കുന്നു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ചൂതാട്ടം, ഭീഷണിപ്പെടുത്തി പണം തട്ടൽ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക് ടെലിഗ്രാം വേദിയാവുന്നു എന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം അന്വേഷണം തുടങ്ങിയതെന്നാണ് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.
അന്വേഷണത്തിൽ ഈ കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ ഇന്ത്യയിൽ ആപ്പ് നിരോധിക്കാൻ സാധ്യതയുണ്ടെന്നാണ് ചില അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
റഷ്യയിലും യുക്രെയ്‌നിലും ടെലിഗ്രാം സജീവമായി പ്രവർത്തിക്കുന്ന ആപ്പാണ്. വെർച്വൽ യുദ്ധഭൂമിയെന്നാണ് അവിടുത്തെ ജനങ്ങൾക്കിടയിൽ ആപ്പ് അറിയപ്പെടുന്നത്. ടെലിഗ്രാം ഇന്ത്യയിൽ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണവും ദിനംപ്രതി കൂടിവരുന്നതായാണ് കണ്ടെത്തൽ.
ടെലിഗ്രാമിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ സ്ഥിരീകരിക്കുകയാണെങ്കിൽ ഇന്ത്യയിൽ ആപ്പിന്റെ പ്രവർത്തനം നിരോധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, ഐടി മന്ത്രാലയവുംചേർന്നാണ് അന്വേഷണം നടത്തുന്നത്.
ടെലിഗ്രാം സ്ഥാപകനും സിഇഒയുമായ പവൽ ദുറോവ് കഴിഞ്ഞ ദിവസം പാരീസിൽ വച്ചാണ് അറസ്‌റ്റിലായത്. ആപ്പിന്റെ നയങ്ങൾ അതിൽ നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു എന്ന് കാട്ടിയായിരുന്നു പവലിന്റെ അറസ്‌റ്റ്.
ടെലിഗ്രാമിന് ഇന്ത്യയിൽ അഞ്ച് ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പുകളിൽ ഒന്നാണിത്.
സർക്കാർ അന്വേഷണം ടെലിഗ്രാമിലെ പിയർ-ടു-പിയർ ആശയവിനിമയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടാണെന്നാണ് വിവരം.
പണം തട്ടൽ, ചൂതാട്ടം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇതിന്റെ സഹായം ഉപയോഗപ്പെടുത്തുന്നു എന്നാണ് വിവരം. ഇതിനെ തുടർന്നാണ് സർക്കാർ നിലപാട് കടുപ്പിച്ചത്.
നിലവിൽ പുരോഗമിക്കുന്ന ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാകും ഭാവി നടപടികൾ. ഒരുപക്ഷേ കുറ്റം തെളിഞ്ഞാൽ ടെലിഗ്രാം ഇന്ത്യയിൽ നിരോധിച്ചേക്കും എന്നാണ് സൂചന.
ഒരു നോഡൽ ഓഫീസറെയും ചീഫ് കംപ്ലയൻസ് ഓഫീസറെയും നിയമിക്കണമെന്നതും പ്രതിമാസ കംപ്ലയൻസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണമെന്നതും പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെടുന്ന ഇന്ത്യയുടെ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമങ്ങൾ ടെലിഗ്രാമും പാലിക്കുന്നുണ്ട്. എന്നാൽ അതിലുപരി മറ്റ് ചില വെല്ലുവിളികൾ ആപ്പിനെ വേട്ടയാടുന്നു എന്നാണ് ഈ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്.
അതേസമയം, സിഇഒയുടെ അറസ്‌റ്റിൽ പ്രതികരിച്ച് ടെലിഗ്രാം രംഗത്ത് വന്നിരുന്നു. ഒന്നും ഒളിയ്ക്കാനില്ലെന്നും അറസ്‌റ്റ് അസംബന്ധം ആണെന്നും കമ്പനി വ്യക്തമാക്കി.
കൃത്യമായ മാനദണ്ഡങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ടെലഗ്രാം. ഇതിനായി പ്ലാറ്റ്ഫോം നിരന്തരം സ്വയം മെച്ചെപ്പെടുത്തുന്നുണ്ട്, ഡിജിറ്റൽ സേവന നിയമം ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ നിയമങ്ങൾ കമ്പനി പാലിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ടെലിഗ്രാം സിഇഒയുടെ അറസ്‌റ്റിൽ നിരവധി പ്രമുഖരാണ് വിമർശനവുമായി രംഗത്ത് വന്നത്. എക്‌സ് മേധാവിയും ആഗോള സമ്പന്നനുമായ ഇലോൺ മസ്‌ക്, എഡ്വേർഡ് സ്‌നോഡൻ എന്നിവർ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇന്ന് ടെലിഗ്രാമിന് ആണ് ഈ ഗതിയെങ്കിൽ നാളെ എക്‌സിനും സംഭവിക്കാം എന്നായിരുന്നു മസ്‌കിന്റെ പ്രതികരണം.