ക്ലാസ്സിൽ അധ്യാപകന്റെ സുഖനിദ്ര
മഹാരാഷ്ട്ര: ക്ലാസ് ടൈമിൽ മേശമേല്‍ കാല്‍ കയറ്റി വെച്ച് സുഖമായുറങ്ങി അധ്യാപകൻ. മഹാരാഷ്ട്രയിലെ ജൽന സെഡ്പി സ്കൂളിലാണ് സംഭവം. അധ്യാപകൻ ഉറങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
വീഡിയോ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ അധ്യാപകനെതിരെ രൂക്ഷ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ജൽന ജില്ലയുടെ ജാഫ്രാബദ് തഹസിലില്‍ ഗദഗവാന്‍ ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. ഒന്ന് മുതല്‍ അഞ്ചാം ക്ലാസുവരെയുള്ള മറാത്തി മീഡിയം സ്കൂളിലെ ക്ലാസ് മുറിയിലാണ് അധ്യാപകൻ കിടന്നുറങ്ങിയത്.
പത്തോ പതിനഞ്ചോ കുട്ടികൾ മാത്രമേ ക്ലാസിലൊള്ളൂവെന്ന് വീഡിയോയില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കാലുകൾ മേശമേലേക്ക് കയറ്റിവച്ച് തന്‍റെ കസേരയില്‍ ചാരിയിരുന്ന് കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന അധ്യാപകനെയും വീഡിയോയില്‍ കാണാം.
വീഡിയോ ചിത്രീകരിക്കുന്നയാൾ ക്ലാസില്‍ കയറി കുട്ടികളോട് സംസാരിക്കുമ്പോൾ മാത്രമാണ് അധ്യാപകന്‍ ഉറക്കത്തിൽ നിന്ന് എണീറ്റത്. പെട്ടെന്ന് കണ്ണുതുറന്ന അദ്ദേഹത്തിന് സ്ഥലകാലബോധത്തിലേക്കെത്താന്‍ അല്പസമയം വേണ്ടിവന്നതും വീഡിയോയിൽ കാണാം.
വീഡിയോ ചിത്രീകരിക്കുന്നയാൾ കുട്ടികളോട് അധ്യാപകന്‍ എത്രനേരമായി ഉറങ്ങാന്‍ തുടങ്ങിയിട്ട് എന്ന് ചോദിക്കുമ്പോൾ അരമണിക്കൂറെന്നാണ് ക്ലാസ്സിലെ കുട്ടികൾ നല്‍കുന്ന മറുപടി.
അധ്യാപകനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെ അദ്ദേഹത്തെ നിര്‍ബന്ധിത അവധിയില്‍ വിട്ടെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം
കാസര്‍കോട്: സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തിയതിനെ ചൊല്ലി പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയേഴ്‌സ് ക്രൂരമായി മര്‍ദ്ദിച്ചു.
കാസര്‍കോട് ആദൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥിയാണ് ക്രൂര മര്‍ദനത്തിനു ഇരയായത്.
നിലത്തു തള്ളിയിട്ട ശേഷം വിദ്യാര്‍ഥിയുടെ ശരീരത്തിലേക്കു പ്ലസ് ടു വിദ്യാര്‍ഥികള്‍ ബെഞ്ച് മറിച്ചിടുകയായിരുന്നു എന്നാണ് പരാതി.
ബെഞ്ചു ദേഹത്തേയ്ക്ക് വീണ വിദ്യാര്‍ഥിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്.
വിദ്യാര്‍ഥിയുടെ മുഖത്ത് ഉള്‍പ്പെടെ നഖം കൊണ്ട് മുറിഞ്ഞ പരിക്കുകൾ ഉണ്ട്. സംഭവത്തിൽ രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ 6 വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഇതില്‍ 4 പേരെ കസ്റ്റഡിയിലെടുത്തുവെന്നാണു പുറത്തുവരുന്ന വിവരം. വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥി നിലവില്‍ വീട്ടിൽ വിശ്രമത്തിലാണ്.
അതേസമയം കണ്ണൂർ ജില്ലയിലും കഴിഞ്ഞ ദിവസം റാഗിങ് നടന്നതായി പരാതിയുണ്ട്. ജില്ലയിലെ ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥിയ്ക്കാണ് മർദനമേറ്റത്.
ഈ വിദ്യാർത്ഥിയെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ സ്കൂളിലെ തന്നെ പ്ലസ് ടു വിദ്യാർഥി മർദിച്ചെന്നാണ് പരാതി.
സ്കൂളിന്റെ പുറത്തു നിന്നാണ് കുട്ടിക്ക് മർദനമേറ്റതെന്ന് രക്ഷിതാക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ എടക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
എന്നാൽ മറ്റു ചില സ്കൂളുകളിലും കഴിഞ്ഞ ദിവസങ്ങളിൽ റാഗിങ് നടന്നിട്ടുണ്ടെങ്കിലും പൊലീസിൽ പരാതി ലഭിച്ചിട്ടില്ല. പ്ലസ് ടു വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥികളെ റാഗ് ചെയ്യുന്ന പരാതികൾ മുൻപും നിരവധി ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ അധ്യയന വർഷം ഹയർ സെക്കൻഡറി മേഖലയിൽ റാഗിങ് പരാതികൾ ഏറെയായിരുന്നു.
സ്കൂളിനകത്തു നടക്കുന്ന റാഗിങ് സംഭവങ്ങൾ വെളിയിൽ അറിയുന്നത് ക്ഷീണമായി കരുതുന്ന സ്കൂൾ അധികൃതർ ഇത് സംബന്ധിച്ച പരാതികൾ ഒതുക്കിത്തീർക്കുന്നതായും ആക്ഷേപമുണ്ട്.
Summary: A teacher at School in Jalna, Maharashtra, was caught resting with his feet on the desk during class hours, sparking outrage over teacher discipline and classroom conduct.