ഗുരുവായൂരപ്പന് ടാങ്കർ ലോറി വഴിപാടായി സമർപ്പിച്ചു
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി പുത്തൻ ടാങ്കർ ലോറി സമർപ്പിച്ചു. കുടിവെള്ള വിതരണത്തിനായി അശോക് ലൈലാൻഡിന്റെ 12,000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കർ ലോറിയാണ് സമർപ്പിച്ചത്.
അങ്കമാലി കറുകുറ്റിയിലെ ആഡ്‌ലക്‌സ് മെഡിസിറ്റി ആന്റ് കൺവെൻഷൻ സെന്റർ ഗ്രൂപ്പാണ് വാഹനം നൽകിയത്. ഇന്ന് പന്തീരടി പൂജയ്‌ക്ക് ശേഷം ക്ഷേത്രനട തുറന്നപ്പോഴായിരുന്നു സമർപ്പണ ചടങ്ങ് നടന്നത്.
ക്ഷേത്ര കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ വാഹന പൂജ നടത്തി. തുടർന്ന് ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ ആഡ്‌ലക്‌സ് മെഡിസിറ്റി ആന്റ് കൺവെൻഷൻ സെന്റർ മാനേജിംഗ് ഡയറക്‌ടർ പിഡി സുധീശനിൽ നിന്ന് വാഹനത്തിന്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി.
വഴിപാടുകാരനായ സുധീശനെ ദേവസ്വം ചെയർമാൻ പൊന്നാടയണിയിച്ചു ആദരിച്ചു. നിലവിളക്കും ഉപഹാരമായി നൽകി. തുടർന്ന് കളഭവും പഴവും പഞ്ചസാരയും തിരുമുടി മാലയും നെയ്‌പായസവും അടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങളും അദ്ദേഹത്തിന് സമ്മാനിച്ചു.
സമർപ്പണ ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പിസി ദിനേശൻ നമ്പൂതിരിപ്പാട്, സി മനോജ്, കെപി വിശ്വനാഥൻ, മനോജ് ബി നായർ, ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ ഒബി അരുൺ കുമാർ, കെഎസ് മായാദേവി, ദേവസ്വം മരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എംകെ അശോക് കുമാർ,
പിആർഒ വിമൽ ജി നാഥ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വിബി സാബു, അസിസ്റ്റന്റ് എഞ്ചിനീയർ ഇ നാരായണനുണ്ണി, ക്ഷേത്രം അസിസ്റ്റന്റ് മാനേജർ രാമകൃഷ്‌ണൻ, ടികെ ഗോപാലകൃഷ്‌ണൻ, എംവിഐ മഞ്ജു, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.
പ്രസാദ ഊട്ടിന് ഭക്തര്‍ക്ക് ഇനി ഷര്‍ട്ട് ധരിക്കാം; ഗുരുവായൂർ ദേവസ്വത്തിന്റെ പുതിയ തീരുമാനങ്ങൾ
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളിൽ പ്രസാദ ഊട്ട് കഴിക്കാനായി ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാനൊരുങ്ങി ദേവസ്വം ഭരണസമിതി. ഇതോടെ ഭക്തരുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് പരിഹാരമാവുന്നത്.
ക്ഷേത്രം പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളില്‍ പ്രസാദ ഊട്ട് കഴിക്കാനെത്തുന്ന ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാന്‍ ആണ് തീരുമാനം.
കൂടാതെ പ്രസാദ ഊട്ട് വിളമ്പുന്നവര്‍ തൊപ്പിയും ഗ്ലൗസും ധരിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം എന്നു മുതലാണ് പുതിയ നിര്‍ദേശം നടപ്പാക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല.
ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതുപോലെ ഷര്‍ട്ട് അഴിച്ചു വേണം പ്രസാദ ഊട്ടിനായി പ്രവേശിക്കാന്‍ എന്നതാണ് നിലവിലെ രീതി.
വളരെക്കാലമായി ഈ രീതിയാണ് നിലനിന്ന് പോരുന്നത്. ഭക്തരോട് ഷര്‍ട്ട് ഊരിമാറ്റാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നത് പലപ്പോഴും തർക്കങ്ങൾക്ക് കാരണമാകാറുണ്ട്.
തന്ത്രിയുമായി കൂടിയാലോചിച്ച തീരുമാനം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെങ്കിലും ഇപ്പോള്‍ ഷര്‍ട്ട് ഊരിമാറ്റാന്‍ ആവശ്യപ്പെടുന്നില്ല. ജൂണ്‍ മുതല്‍ തീരുമാനം നടപ്പിലാക്കുമെന്നാണ് കരുതുന്നത്.
കൂടാതെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്ന ഭക്തരുടെ എണ്ണം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് നാലമ്പലത്തിലേക്കുള്ള പ്രവേശന കവാടം വീതികൂട്ടുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
പ്രവേശന കവാടം ഇടുങ്ങിയതായതിനാല്‍ തന്നെ ദര്‍ശനത്തിനുള്ള ക്യൂ ശ്രീകോവിലിനു മുന്നിലുള്ള ഇടനാഴിയിലെത്തുമ്പോള്‍ വലിയ തിരക്ക് ആണ് അനുഭവപ്പെടുന്നത്.
ക്ഷേത്രത്തിനുള്ളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മാനേജ്മെന്റ് കമ്മിറ്റി പരിശോധിച്ചുവരികയാണെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍ അറിയിച്ചു.
വാസ്തു വിദഗ്ദ്ധനും ജ്യോതിഷിയുമായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി ക്ഷേത്രം സന്ദര്‍ശിക്കുകയും പ്രവേശന കവാടത്തിന്റെ വീതികൂട്ടലുമായി ബന്ധപ്പെട്ട വാസ്തു വശങ്ങള്‍ വിശകലനം നടത്തുകയും ചെയ്തിരുന്നു.
‘വീതികൂട്ടല്‍ ജോലികള്‍ക്കായി കാണിപ്പയ്യൂര്‍ ഒരു നിര്‍ദ്ദേശം സമര്‍പ്പിക്കും. അത് തന്ത്രിയും കമ്മിറ്റിയും അംഗീകരിക്കേണ്ടതുണ്ട്.
നിലവില്‍, പ്രവേശന കവാടം വീതികൂട്ടുന്നതില്‍ വാസ്തു ശാസ്ത്രപരമായി എതിര്‍പ്പില്ലെന്നാണ് മനസ്സിലാക്കുന്നത്,’- വി കെ വിജയന്‍ വ്യക്തമാക്കി.
Summary: A new Ashok Leyland tanker lorry with a capacity of 12,000 liters was offered as a special offering at the Guruvayur Temple. The vehicle will be used for drinking water distribution.