കോട്ടയം : പ്രതികൂല കാലാവസ്ഥയിൽ നാടൻ ഏത്തക്കുലകളുടെ ഉത്പാദനത്തിലുണ്ടായ കുറവു മൂലം വിപണി കീഴടക്കി തമിഴ്നാടൻ ഏത്തക്കുലകൾ.
ഓണസീസൺ അടുത്തിരിക്കെ ശർക്കര വരട്ടി, ഉപ്പേരി തുടങ്ങിയ തയ്യാറാക്കാൻ നാടൻ കായ്കൾക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും കിട്ടാനില്ലാത്ത സ്ഥിതിയാണ്.
കനത്തമഴയിൽ ഏത്തവാഴ കൃഷി നശിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.വരവ് ഏത്തക്കുലയ്ക്ക് കിലോയ്ക്ക് 50 രൂപയാണ് വില. കർഷകർ നാടൻ ഏത്തക്കുല കൊടുത്താൽ കിട്ടുന്നതാകട്ടെ 35 ൽ താഴെയും.
ചുരുക്കത്തിൽ കൃഷിയിറക്കിയ കർഷകർക്കും ദുരിതമാണ്. കൃഷിച്ചെലവ് കണക്കാക്കിയാൽ ഭാരിച്ച നഷ്ടമാണ്. ഗ്രാമച്ചന്തകളും കർഷക ഓപ്പൺ മാർക്കറ്റുകളും നിലച്ചുപോയതിനാൽ വിപണന സാദ്ധ്യതയും നഷ്ടമായി.
കച്ചവടക്കാരൻ പറയുന്ന വിലയ്ക്ക് കൊടുക്കാനേ സാധിക്കൂ. ഹോൾസെയിൽ 30 രൂപ നിരക്കിൽ ഏത്തക്കുല വാങ്ങി ചിപ്‌സ് തയ്യാറാക്കി കിലോയ്ക്ക് 450 രൂപയ്ക്കാണ് വിൽക്കുന്നത്.
നെടുംകുന്നം, കറുകച്ചാൽ മേഖലകളിലാണ് നാടൻ ഏത്തവാഴ കൃഷി വ്യാപകമായുണ്ടായിരുന്നത്. 100 ലധികം കർഷകർ ഇപ്പോഴും കൃഷിയിൽ ഏർപ്പെട്ടിട്ടുണ്ട്. മുൻവർഷങ്ങളിൽ ഏത്തക്കുലയ്ക്ക് ഉണ്ടായ വലിയ വിലയിടിവ് മൂലം ഇത്തവണ പല കർഷകരും കൃഷി ഇറക്കിയില്ല.
പാട്ടത്തിന് കൃഷി ചെയ്തിരുന്നവരെല്ലാം പിൻവലിഞ്ഞു. വളത്തിന് ഉണ്ടായ അമിത വില വർദ്ധനവും ബുദ്ധിമുട്ടിലാക്കി. പൊട്ടാഷിനടക്കം വില ഉയർന്നു. 5 രൂപ വരെ ഇലകൾക്ക് ലഭിച്ചിരുന്നു. ഹോട്ടലുകളിലും കല്ല്യാണ സദ്യയ്ക്കും മറ്റും വാഴയില ആവശ്യമാണ്.
എന്നാൽ, തമിഴ്‌നാട്ടിൽനിന്ന് ലോഡുകണക്കിന് വാഴയില വ്യാപകമായി കൊണ്ടുവരാൻ തുടങ്ങിയതോടെ ഈ മേഖലയിലും കർഷകർക്ക് തിരിച്ചടിയായി.’വേനൽച്ചൂടിൽ വാഴകളുടെ ഇലകരിഞ്ഞുപോകുന്ന സ്ഥിതിയായിരുന്നു. ഇത് ഏറെ പ്രയാസപ്പെട്ടാണ് മറികടന്നത്.