കോതമംഗലത്തെ യുവാവിന്‍റെ മരണത്തില്‍ ദുരൂഹത
കൊച്ചി: കോതമംഗലത്ത് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത. പെണ്‍സുഹൃത്ത് വിഷം നല്‍കിയതായാണ് പോലീസിന്റെ സംശയം. മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ആണ് മരിച്ചത്.
സംഭവത്തില്‍ അൻസിലിന്റെ പെണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിന്റെ മരണത്തിൽ വധശ്രമത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
കൊലപാതക കുറ്റം ചുമത്താന്‍ നീക്കം ഉണ്ടെന്നാണ് വിവരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരണത്തിന് കീഴടങ്ങിയത്.
ദമ്പതികളെ വീട്ടില്‍ തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തി
കൊല്ലം: ദമ്പതികളെ വീടിനുള്ളിൽ തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കൊല്ലം അച്ചന്‍കോവില്‍ ചെമ്പനരുവിയിലാണ് സംഭവം. ശ്രീതു, ഭർത്താവ് ഷെഫീക്ക് എന്നിവർക്കാണ് പൊള്ളലേറ്റത്.
നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അച്ചന്‍കോവില്‍ പൊലീസ് വീട്ടില്‍ എത്തുമ്പോള്‍ മുറിയില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ശ്രീതുവിനെയും ഭര്‍ത്താവ് ഷെഫീഖിനെയും കണ്ടെത്തുകയായിരുന്നു.
ഉടന്‍ പൊലീസ് ജീപ്പില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ശ്രീതുവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് ഷെഫീഖിനും പൊള്ളലേറ്റെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.
അടുത്തിടെ മൂന്ന് മാസം ഷെഫീഖും ശ്രീതുവും പിണങ്ങി കഴിഞ്ഞിരുന്നു. യുവതിയുടെ പരാതി പ്രകാരം പൊലീസ് ഫെഫീഖിനെ വിളിപ്പിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ഇനി പ്രശ്നമുണ്ടാകില്ലെന്ന ഉറപ്പിലാണ് ഇരുവരും സ്റ്റേഷനില്‍ നിന്നും മടങ്ങിയതെന്നും ബന്ധുക്കള്‍ പറയുന്നു.
ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്. സംഭവത്തിൽ അച്ചന്‍കോവില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരുവരുടെയും മൊഴിയെടുത്ത ശേഷമെ സംഭവത്തില്‍ വ്യക്തത വരൂ എന്നും പൊലീസ് അറിയിച്ചു.
ഗർഭിണിയുടെ മരണം; ഭര്‍ത്താവും അമ്മയും അറസ്റ്റില്‍
തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും അമ്മയും അറസ്റ്റില്‍. കാരുമാത്ര സ്വദേശിനി ഫസീല (23)യുടെ മരണത്തിൽ ഭര്‍ത്താവ് നൗഫലിനെ(29)യും അമ്മ റംലത്തിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവ് നാഭിയില്‍ ചവിട്ടിയതിന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിവ് ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
മൂത്ത കുട്ടിക്ക് ഒരു വയസ് തികയും മുമ്പ് തന്നെ ഫസീല രണ്ടാമതും ഗര്‍ഭിണിയായതിന്റെ പേരിലായിരുന്നു പീഡനം നടന്നത്. നൗഫല്‍ ശാരീരികയും അമ്മ റംലത്ത് മാനസികമായും ഉപദ്രവിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫൽ. ഒരുപാട് നാളായി ഭർത്താവ് ദേഹോപദ്രവം ചെയ്യുന്നുണ്ടെന്ന് ഫസീല ഉമ്മയ്ക്ക് വാട്സ്അപ് സന്ദേശം അയച്ചിരുന്നു. യുവതിയുടെ മരണത്തിൽ ഗാർഹിക പീഡന ആരോപണവും ബന്ധുക്കൾ ഉന്നയിച്ചു.
Summary: Suspicion surrounds the death of a young man in Kothamangalam. Police suspect that his female friend may have given him poison. The deceased has been identified as Ansil (38), a native of Mathirappilly. Further investigation is underway.









