സഹോദരിയുമായി അവിഹിതം സംശയിച്ച് സുഹൃത്തിനെ വിഷം കൊടുത്ത് കൊന്നു
ഇടുക്കിയിൽ സഹോദരിയുമായി മോശം ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ സുഹൃത്തിനെ വിഷം മദ്യത്തിൽ ചേർത്തു കൊടുത്തു കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ.
അണക്കര മണിയൻ പെട്ടി സ്വദേശി പ്രവീൺ കുമാറിനെ (26)യാണ് തൊടുപുഴ അഡിഷണൽ 4 സെഷൻസ് ജഡ്ജി ലൈജമോൾ ഷെരീഫ് ശിക്ഷിച്ചത്. മണിയൻ പെട്ടി സത്യവിലാസം രാജ്കുമാറിനെ (18) കൊലപ്പെടുത്തിയ കേസിലാണ് വിധി.
അണക്കര മണിയൻ പെട്ടിയിൽ 2022 ഏപ്രിൽ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തും തന്റെ സഹോദരിയും തമ്മിൽ മോശം ബന്ധമുണ്ടെന്നുള്ള സംശയമുണ്ടായിരുന്നു.
സംഭവദിവസം പ്രവീൺകുമാർ രാജ്കുമാറിനെയും കൂട്ടി തമിഴ്നാട് ഫോറസ്റ്റ് ഭാഗത്തെ കുളിക്കടവിലെത്തി. ഇരുവരും ചേർന്ന് മദ്യപിച്ചു.അതിനിടെ കൈയ്യിൽ കരുതിയിരുന്ന വിഷം രാജ്കുമാർ കാണാതെ മദ്യത്തിൽ കലർത്തുകയായിരുന്നു.
മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം സമീപത്തെ പാറപ്പുറത്തുകിടത്തി. മദ്യകുപ്പിയും വിഷക്കുപ്പിയും മറ്റും ഒളിപ്പിച്ചുവെച്ച് പ്രവീൺ കുമാർ കടന്നു.
മരണപ്പെട്ട ദിവസം പ്രവീൺകുമാറിനെയും രാജ്കുമാറിനെയും ഒരുമിച്ചുകണ്ടതായി പ്രദേശവാസികൾ മൊഴി നൽകി.ഇതേ തുടർന്ന് പ്രവീൺകുമാറിനെ പോലീസ് ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചു.
കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടെടുത്ത വിഷക്കുപ്പിയിലും മദ്യക്കുപ്പിയിലും പ്രവീൺകുമാറിന്റെ വിരലടയാളങ്ങൾ ലഭ്യമായത് കേസിൽ വഴിത്തിരിവായി.
21സാക്ഷികളും 12 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കേസിൽ ഹാജരാക്കി. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിർണായകമായത്.
കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ വി.എസ്. അഭിലാഷ് ഹാജരായി വണ്ടമേട് എസ്.എച്ച്.ഒ. വി.എസ്. നവാസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
എസ്.ഐ. കെ.എൻ. ഷാജി , എ .എസ്.ഐ.കെ.എസ് .സൂരജ് എന്നിവരായിരുന്നു വിചാരണയിൽ പ്രോസിക്യൂഷനെ സഹായിച്ചത്.









