കേരളത്തിൽ വീണ്ടും നിപ?; യുവതി ചികിത്സയിൽ
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധയെന്ന് സംശയം. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 40 കാരിയെയാണ് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രാഥമിക പരിശോധനയിൽ ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പൂണെ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്. യുവതിക്ക് എവിടെ നിന്നാണ് രോഗബാധയേറ്റതെന്ന കാര്യം വ്യക്തമായിട്ടില്ല.
അതേസമയം യുവതിയുടെ സമ്പർക്ക പട്ടികയിൽ വന്നവരെ കൂടെ ആരോഗ്യ വകുപ്പ് അധികൃതർ നിരീക്ഷിക്കുന്നുണ്ട്. യുവതിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ് സ്ഥിരീകരിച്ചത്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്.
വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യത കൂടുതലാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും നിപ പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം.
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്.
നിപ അണുബാധയുണ്ടായാൽ അഞ്ച് മുതൽ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങൾ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ.
മനംപിരട്ടൽ, ഛർദി, ക്ഷീണം, ചുമ, വയറുവേദന, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ ബോധക്ഷയം വന്ന് രോഗി കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും സാധ്യതകൾ ഏറെയാണ്.
രക്തം, മൂത്രം, തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് എന്നിവയിൽ നിന്നും ആർ.ടി.പി.സി.ആർ. (റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ) ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കും.
അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോ ഹിസ്‌റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരികരിക്കാൻ സാധിക്കാറുണ്ട്.
എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു
എറണാകുളം: എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു. കാലടി മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിൽ പാണ്ട്യൻചിറയിലാണ് രോഗം സ്ഥിരീകരിച്ചത്.
സ്വകാര്യ വ്യക്തിയുടെ പന്നി ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചത്. ഈ ഫാമിലുണ്ടായിരുന്ന 34 പന്നികളെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് കൊന്ന് സംസ്‌ക്കരിച്ചു.
കൂടാതെ പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിതപ്രദേശമായും പത്ത് കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണ ചെയ്യുന്നതും മാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും നിർത്തി വയ്ക്കാനും ഉത്തരവിൽ പറയുന്നു.
രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നി ഫാമുകളിൽ നിന്നും മറ്റ് പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കും.
Summary: Suspected Nipah virus case reported again in Kerala. A 40-year-old woman from Nattukal, Mannarkkad in Palakkad has been hospitalized with symptoms resembling Nipah infection. Health authorities are on high alert.