കൊച്ചി: കാലടി പാലത്തിലെ കുഴി മൂലമുണ്ടായ ഗതാഗതക്കുരുക്കിൽ കുടുങ്ങി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ഗതാഗതക്കുരുക്കിൽ പെട്ടതോടെ സുരേഷ് ഗോപി കാലടി പാലത്തിൽ ഇറങ്ങി പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിളിച്ച് സുരേഷ് ഗോപി പരാതി നേരിട്ട് അറിയിക്കുകയും ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കേന്ദ്രമന്ത്രി ഈ വഴി എത്തിയത്. കോട്ടയത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. കനത്ത മഴയുണ്ടായിരുന്ന സമയമായതിനാൽ വലിയ ഗതാഗതകുരുക്കാണ് കാലടി പാലത്തിൽ അനുഭവപ്പെട്ടിരുന്നത്. ഇതോടെയാണ് സുരേഷ് ഗോപി വാഹനത്തിൽനിന്നിറങ്ങി പാലം പരിശോധന നടത്തിയത്.
എം.സി റോഡിലെ ഏറ്റവും തിരക്കേറിയ പാലമാണ് കാലടി പാലം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുൾപ്പടെ പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. കാലടി പാലത്തിലെ കുഴികളെപറ്റിയും ഗതാഗതകുരുക്കിനെക്കുറിച്ചും കുറച്ചുനാളായി വാർത്തകൾ വന്നിരുന്നു.
ഗുരുതരമായ അവസ്ഥയാണ് കാലടി പാലത്തിലേതെന്ന് പെരുമ്പാവൂർ കാലടി റൂട്ടിലോടുന്ന ബസ് തൊഴിലാളികളും വ്യക്തമാക്കുന്നു. 20 മിനിറ്റ് വേണ്ട യാത്ര ഒരു മണിക്കൂറോളമെടുത്ത് പൂർത്തിയാക്കേണ്ടിവരുന്നത് ഈ റൂട്ടിലോടുന്ന ബസുകളെ ഇത്കാര്യമായി ബാധിച്ചിട്ടുണ്ട്. പാലത്തിന് വീതി കുറവാണ്. സമാന്തര പാലത്തിന്റെ പണി നടന്നുവരുന്നതേയുള്ളൂ.