ന്യൂഡൽഹി: വീട്ടമ്മമാർക്ക് ഭർത്താക്കന്മാർ സാമ്പത്തിക പിന്തുണ നൽകണമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഭർത്താവിന്റെ സാമ്പത്തിക ഉറവിടങ്ങളിൽ അവർക്കും പങ്കാളിത്തം വേണം. ജോയിന്റ് ബാങ്ക് അക്കൗണ്ട് വഴിയോ എടിഎം കാർഡുകൾ വഴിയോ അത് ചെയ്യണമെന്നും കോടതി അഭിപ്രായപ്പെട്ടു.Supreme Court observes that husbands should provide financial support to housewives
ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനുള്ള മുസ്ലീം സ്ത്രീയുടെ അവകാശം സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലാണ് കോടതിയുടെ പരാമർശം. ഭർത്തക്കന്മാർ ഈ വസ്തുതയെ കുറിച്ച് ബോധവാന്മാരാകണമെന്നും വീട്ടമ്മമാരായ ഭാര്യമാരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള സാമ്പത്തിക സ്രോതസുകൾ ലഭ്യമാക്കി ഭാര്യമാരെ സാമ്പത്തികമായി ശാക്തീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വരുമാനമുള്ള സ്ത്രീയുടെ കാര്യത്തിൽ അവർ സാമ്പത്തികമായി സ്വതന്ത്രരാണ്. മാത്രമല്ല അവർ ഭർത്താവിനെയും കുടുംബത്തെയും പൂർണ്ണമായും ആശ്രയിക്കുന്നില്ല. എന്നാൽ വീട്ടമ്മമാർ എന്ന് വിളിക്കപ്പെടുന്ന സ്വതന്ത്രമായ വരുമാനമാർഗമില്ലാത്ത വിവാഹിതയായ സ്ത്രീയുടെ അവസ്ഥ എന്താണെന്നും ജസ്റ്റിസ് ബിവി നാഗരത്ന ചോദിച്ചു.
വീട്ടുചെലവുകളിൽ പണം ലാഭിക്കുന്നതിനുള്ള വീട്ടമ്മാരുടെ സാമർഥ്യം എടുത്തു പറഞ്ഞ കോടതി വീട്ടമ്മമാർ തങ്ങളുടെ സ്വകാര്യ ചെലവുകൾക്കായി പ്രതിമാസ കുടുംബ ബജറ്റിൽ നിന്ന് കഴിയുന്നത്ര പണം ലാഭിക്കാൻ ശ്രമിക്കുന്നുവെന്ന് കോടതി പറഞ്ഞു.