33-ാം മത്സരത്തിൽ ഇന്റർനാഷനൽ ക്രിക്കറ്റിൽ അരങ്ങേറ്റത്തിനിറങ്ങിയ ആശ ശോഭന മൂന്നോവറിൽ 18 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത് മികവുകാട്ടി. ദീപ്തി ശർമ 13 റൺസ് വിട്ടുകൊടുത്ത് രണ്ടുവിക്കറ്റ് പിഴുതപ്പോൾ പൂജ വസ്ത്രകാറും രാധ യാദവും ഓരോ വിക്കറ്റെടുത്തു. ദിലാര അക്തർ (21), റൂബിയ ഹൈദർ (13), ശരീഫ ഖാത്തൂൻ (11 നോട്ടൗട്ട്) എന്നിവർ മാത്രമാണ് ബംഗ്ലാ നിരയിൽ രണ്ടക്കം കണ്ടത്.
നേരത്തേ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (26 പന്തിൽ 39), റിച്ചാ ഘോഷ് (15 പന്തിൽ 24), സ്മൃതി മന്ദാന (18 പന്തിൽ 22), ഡെയ്‍ലൻ ഹേമലത (14 പന്തിൽ 22) എന്നിവർക്കു പുറമെ സജന സജീവനും മികവു കാട്ടി. ആറാമതായി പാഡുകെട്ടിയിറങ്ങിയ വയനാട്ടുകാരി അഞ്ചു പന്തു നേരിട്ട് ഒരു ഫോറടക്കം എട്ടു റൺസുമായി പുറത്താകാതെ നിന്നു.
ബംഗ്ലാദേശ് തങ്ങളുടെ പതിനാലുകാരിയായ പേസർ ഹബീബ ഇസ്‍ലാമിന് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറാൻ അവസരമൊരുക്കി.
ശ്രേയങ്ക പാട്ടീലിനും രേണുക സിങ്ങിനും വിശ്രമം നൽകിയാണ് ഇന്ത്യ ആശക്കും ടിറ്റാസ് സധുവിനും അവസരം നൽകിയത്.