തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് സുകാന്ത് കീഴടങ്ങിയത്.
കേസിൽ സുകാന്തിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് കീഴടങ്ങൽ. പ്രതിക്ക് ഇരയുടെ മേൽ വ്യക്തമായ സ്വാധീനമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
പ്രതി സുകാന്ത് യുവതിയെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തതായി സംശയിക്കാനുള്ള സാഹചര്യമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം വാട്സ് ആപ്പ് ചാറ്റുകള്‍ ചോര്‍ന്നുവെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പൊലീസിന്‍റെ കസ്റ്റഡിയിലുള്ള നിര്‍ണായക ചാറ്റുകള്‍ എങ്ങനെ ചോർന്നുവെന്ന് കോടതി ചോദിച്ചു.
പൊലീസിൽ നിന്ന് തന്നെ ചാറ്റുകൾ ചോർന്നതായി കരുതേണ്ടിവരുമെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. വാട്സആപ്പ് ചാറ്റുകള്‍ ചോര്‍ന്നത് എങ്ങനെയെന്ന് അന്വേഷണം നടത്താമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
മാര്‍ച്ച് 24നാണ് വിമാനത്താവളത്തിൽ നിന്നു ജോലി കഴിഞ്ഞു പുറത്തിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്‍റെ പരാതി.
ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോവുകയായിരുന്നു. സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലായിരുന്നു പോലീസിന്റെ നടപടി.