ആലപ്പുഴ: പത്താം ക്ലാസ് വിദ്യാർഥിനിയെ സഹപാഠിയായ വിദ്യാർഥിനി ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. ആലപ്പുഴയിലെ സർക്കാർ എയ്ഡഡ് സ്കൂളിലാണ് സംഭവം. പരീക്ഷ കഴിഞ്ഞിറങ്ങിയ സമയത്ത് ആക്രമണം നടത്തിയെന്നാണ് പരാതി.
വിദ്യാർഥിനിയെ സഹപാഠി കൈയിൽ പിടിച്ചുവലിച്ച് ക്ലാസ് മുറിയിൽ കയറ്റി പൂട്ടിയിട്ട ശേഷം മർദിക്കുകയായിരുന്നു എന്നാണ് പരാതി. മർദിച്ച കാര്യം ടീച്ചറോട് കാര്യം പറഞ്ഞപ്പോൾ വീട്ടിൽ പോയ്‌ക്കോളൂ എന്നാണ് പറഞ്ഞതെന്നും കുടുംബം പറയുന്നു. രക്ഷിതാക്കൾ സ്‌കൂളിലെത്തിയപ്പോൾ അങ്ങനൊരു സംഭവം അറിഞ്ഞിട്ടില്ലെന്ന നിലപാടാണ് അധ്യാപകരും പിടിഎയും സ്വീകരിച്ചതെന്നും മർദനമേറ്റ കുട്ടിയുടെ കുടുംബം ആരോപിച്ചു. ഇതിനു പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്.
പെൺകുട്ടിയെ ക്ലാസ് മുറിയിലേക്ക് വലിച്ചുകയറ്റുകയും മറ്റൊരു കുട്ടിയെ കൊണ്ട് വാതിൽ പൂട്ടിച്ച ശേഷം മുതുക് ഇടിച്ചു ചതച്ചതായും മാതാവ് പറയുന്നു. അതേസമയം, ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർത്ഥിനിയെ എല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഒരു ആൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം. അതേസമയം പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല.