തിരുവനന്തപുരം: ഇടതു സർക്കാർ അധികാരത്തിൽ വന്ന 2016 മുതൽ സംസ്ഥാനത്തെ കോളേജ് ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത് 500 അക്രമസംഭവങ്ങൾ. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആകെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 270 എണ്ണവും സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്നതാണ്. കെ.എസ്.യുവിനെ പ്രതിക്കൂട്ടിലാക്കാൻ 112 കേസുകളാണുള്ളത്. എബിവിപി പ്രവർത്തകർ ഉൾപ്പെട്ട 36 കേസുകളാണുള്ളത്. എംഎസ്എഫ്, എഐഎസ്എഫ്, ക്യാമ്പസ് ഫ്രണ്ട് എന്നീ വിദ്യാർത്ഥി സംഘടനകളുടെ പേരിലും കേസുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഈ കേസുകളിലായി വിവിധ വിദ്യാർത്ഥി സംഘടനകളിൽ നിന്ന് 3,183 പേരാണ് പ്രതികളായത്. എൽഡിഎഫ് അധികാരത്തിൽ വന്നതിന് ശേഷം അഭിമന്യു, ധീരജ് രാജേന്ദ്രൻ, ജെ.എസ് സിദ്ധാർത്ഥ് എന്നീ മൂന്ന് വിദ്യാർത്ഥികൾക്കാണ് ക്യാമ്പസിൽ നടന്ന അക്രമങ്ങളെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. ഈ കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.