കൊല്ലത്ത് സ്കൂളിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
കൊല്ലം: സ്കൂളിൽ വെച്ച് ഷോക്കേറ്റതിനെ തുടർന്ന് മരിച്ചു. കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്.
സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ മുകളിൽ ഉയർന്ന വോൾട്ടേജ് ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ് മിഥുന്റെ ചെരിപ്പ് വീണതെന്നാണ് ലഭ്യമാകുന്ന വിവരം.
ഈ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ മിഥുൻ വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, കെട്ടിടത്തിന് മുകളിലൂടെ കെഎസ്ഇബി ലൈൻ പോകുന്നുണ്ടെന്നാണ് അറിഞ്ഞതെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ അറിയിച്ചു.
ചെരിപ്പ് എടുത്ത് ഇറങ്ങുന്ന സമയത്ത് ലൈനില്‍ തട്ടിയതാണെന്നാണ് അറിയാൻ കഴിഞ്ഞത്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും ഉടനെ തന്നെ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാമ്പുകടിയേറ്റ് പതിനാറുകാരിക്ക് ദാരുണാന്ത്യം
മാനന്തവാടി: പാമ്പുകടിയേറ്റത് തിരിച്ചറിയാതെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച 16 വയസ്സുകാരി മരിച്ചു. വള്ളിയൂര്‍ക്കാവ് കാവ്കുന്ന് പുള്ളില്‍ വൈഗ വിനോദ് ആണ് മരിച്ചത്.
ശാരീരിക അസ്വസ്ഥതയുമായാണ് വൈഗ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. മാനന്തവാടി ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വൈഗയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിഷബാധയേറ്റതായി കണ്ടെത്തിയത്.
എന്നാൽ ഉടന്‍ തന്നെ വിഷത്തിനുള്ള ചികിത്സ നല്‍കിയെങ്കിലും സ്ഥിതി ഗുരുതരമാകുകയായിരുന്നു. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വൈഗയെ പാമ്പു കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണു പ്രാഥമിക വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൈഗയുടെ കാലില്‍ പാമ്പു കടിയേറ്റ പാടുള്ളതായി കണ്ടെത്തിയത്.
ആറാട്ടുതറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് വൈഗ. പിതാവ്: വിനോദ്, മാതാവ്: വിനീത. സഹോദരി: കൃഷ്ണപ്രിയ.
ഫ്ലാറ്റിൽ നിന്നു ചാടി വിദ്യാർത്ഥി മരിച്ചു
തിരുവനന്തപുരം: ചെങ്കോട്ടുകോണത്തെ ആളൊന്നും താമസിക്കാത്ത ഫ്‌ളാറ്റ് സമുച്ചയത്തിൽ പതിനാറാം നിലയിൽ നിന്നു ചാടി വിദ്യാർത്ഥി മരണപ്പെട്ടു. ശ്രീകാര്യം സ്വദേശിയായ 14 വയസ്സുകാരനായ പ്രണവാണ് മരിച്ചത്.
കഴക്കൂട്ടത്തെ ഒരു സ്വകാര്യ സ്കൂളിൽ പഠിച്ചു വരുന്ന വിദ്യാര്‍ഥിയായിരുന്നു. പ്രണവിന്റെ മുത്തച്ഛന്‍ വിദേശത്തായിരുന്നതിനാല്‍ ഫ്‌ളാറ്റ് നിരവധി മാസങ്ങളായി ഉപേക്ഷിച്ച നിലയിലായിരുന്നു.
ഫ്‌ളാറ്റിന്റെ മറ്റൊരു താക്കോൽ പ്രണവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്നതാണ്. സ്‌കൂളിൽ നിന്ന് തിരിച്ച് വന്ന ശേഷം കുട്ടി ഈ താക്കോല്‍ ഉപയോഗിച്ച് ഫ്‌ളാറ്റ് തുറന്ന് അകത്ത് കയറി.
പിന്നീട് മുറി അകത്ത് നിന്ന് പൂട്ടിയശേഷം ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നു.
സംഭവസ്ഥലത്ത് തന്നെ കുട്ടി മരിച്ചിരുന്നു. പ്രണവിന്റെ മരണത്തെ ആത്മഹത്യയായി പൊലീസ് കണക്കാക്കുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പോത്തന്‍കോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: A tragic incident occurred at Thevalakkara Boys School in Kollam, where a Class 8 student, Mithun (13), died after reportedly suffering an electric shock on campus. Authorities are investigating the circumstances of the incident.