ആലുവ: ട്രെയിനിൽ നിന്ന് വീണു മരിച്ചയാളുടെ പേഴ്‌സിൽ നിന്ന് പണം മോഷ്‌ടിച്ച എസ്‌ഐക്കെതിരെ കടുത്ത നടപടിയെടുത്തേക്കും. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്.ഐയും കോതമംഗലം നെല്ലിക്കുഴി സ്വദേശിയുമായ പി.എം. സലീമിനെ പിരിച്ചു വിടൽ ഉൾപ്പെടെയുള്ള നടപടികൾ എടുക്കാനാണ് ആലോചന.
അസാം സ്വദേശി ജിതുൽ ഗോഗോയുടെ (27) പണം കൈക്കലാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിലവിൽ സസ്പെൻഡിലാണ് സലീം. സംഭവത്തിൽ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആലുവ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി എം വർഗീസിനോട് എസ്‌പി വൈഭവ് സക്‌സേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാലുടൻ തുടർ നടപടികളിലേക്ക് കടന്നേക്കും.
പി എം സലീം സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്നാണ് ആലുവ ഡിവൈഎസ്‌പി പി ആർ രാജേഷിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ മാസം 19നാണ് അസാം സ്വദേശി ജിതുൽ ഗോഗോയ് മരിച്ചത്. ഇയാളുടെ പേഴ്‌സിൽ 8000 രൂപയുണ്ടായിരുന്നു. ഇൻക്വസ്റ്റ് നടത്തിയ പൊലീസുകാർ പേഴ്‌സിൽ ഉണ്ടായിരുന്ന തുകയുൾപ്പെടെ രേഖപ്പെടുത്തി സ്റ്റേഷനിലെ ജി.ഡി ചാർജിന്റെ മേശയ്‌ക്ക് മുകളിൽ വെച്ചിരുന്നു.
മരിച്ചയാളുടെ ബന്ധുക്കൾക്ക് ഇവ നൽകേണ്ടതിനാൽ ജി.ഡി ഉദ്യോഗസ്ഥൻ പരിശോധിച്ച സമയത്ത് 3000 രൂപ കുറവുള്ളതായി കണ്ടെത്തി. സി.സി ടി.വി പരിശോധിച്ചപ്പോഴാണ് സലീം ആണ് പണം എടുത്തതെന്ന് കണ്ടെത്തിയത്. സംഭവത്തിൽ സലീമിനെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തിരുന്നു. എന്നാൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ സഹായിച്ചയാൾക്ക് നൽകാനാണ് പണം എടുത്തതെന്നാണ് സലീമിന്റെ വിശദീകരണം.