മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു
ചേർത്തല: വയലാറിൽ മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു. വയലാർ പഞ്ചായത്തിലെ ആറാം വാർഡിൽ ഗോപാലകൃഷ്ണ മന്ദിരത്തിൽ എം ശിവശങ്കരൻറെ വീട്ടിലെ 140 കോഴികളെയാണ് തെരുവുനായകൾ കടിച്ചു കീറി കൊന്നത്. വിആർവിഎംജി എച്ച്എസ്എസിന് സമീപം തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം നടന്നത്. കോഴിക്കൂടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറിയ നായകൾ കോഴികളെ കടിച്ച് കൊല്ലുകയായിരുന്നു. രണ്ട് മാസത്തോളം പ്രായം വരുന്ന മുട്ടക്കോഴികളാണ് ചത്തത്. മേഖലയിൽ തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.
തെരുവു നായ ശല്യം കുറക്കാൻ പുതിയ പദ്ധതികളുമായി സംസ്ഥാന സർക്കാർ
തെരുവുനായ വന്ധ്യംകരണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് 152 ബ്ലോക്കുകളിലായി മൊബൈൽ പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. തെരുവുനായകളുടെ വാക്സിനേഷനായി ആഗസ്റ്റ് മാസത്തിൽ വിപുലമായ വാക്സിനേഷൻ യജ്ഞം നടത്തും. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ, തദ്ദേശ സ്വയംഭരണ, നിയമ വകുപ്പുകളുടെ സംയുക്ത ചർച്ചയ്ക്കു ശേഷം മന്ത്രി വ്യക്തമാക്കി.
നായ്ക്കളിലും ഇനി മുതൽ ചിപ്പുകൾ ഘടിപ്പിക്കും. പന്ത്രണ്ടക്ക നമ്പർ അടങ്ങിയ ചിപ്പിലൂടെ മേൽവിലാസവും വാക്സിനേഷൻ എടുത്തിട്ടുണ്ടോയെന്നും ലൈസൻസ് ഉണ്ടോയെന്നും അറിയാനാകുമെന്നും മന്ത്രി അറിയിച്ചു. സെപ്റ്റംബറിൽ വളർത്തു നായകൾക്ക് വാസ്‌കിനേഷനും ലൈസൻസും ലഭ്യമാക്കാനായി ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
പട്ടിപിടുത്തത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലനം നേടിയ 158 പേർ ഉണ്ട്. തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീ മുഖേന കൂടുതൽ പേരെ കണ്ടെത്തും. എബിസി കേന്ദ്രത്തിനായി പട്ടിയെ പിടിക്കുന്നവർക്ക് 300 രൂപ നൽകും. വന്ധ്യംകരണത്തിനായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ സേവനം പ്രയോജനപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തെരുവുനായ്ക്കൾക്ക് ചിക്കനും ചോറും
ബംഗളൂരു: തെരുവുനായകൾക്ക് എല്ലാ ദിവസവും ഭക്ഷണം നൽകുന്ന പദ്ധതിയുമായി ബംഗളൂരു കോർപ്പറേഷൻ. പ്രതിദിനം തെരുവുനായകൾക്ക് ‘സസ്യേതര’ ഭക്ഷണം നൽകുന്നതിനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.തെരുവുനായകൾ അക്രമാസക്തമാകുന്നത് കുറയ്ക്കുകയും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ബൃഹത് ബംഗളൂരു മഹാനഗര പാലിക പുതിയ പദ്ധതിക്ക് രൂപം നൽകിയത്.
ദിവസത്തിൽ ഒരുനേരം കോഴിയിറച്ചിയും ചോറുമടങ്ങിയ ഭക്ഷണം നൽകാനാണ് തീരുമാനം. തുടക്കത്തിൽ നഗരത്തിലെ 5000 തെരുവുനായകൾക്ക് ഭക്ഷണം നൽകും.ബംഗളൂരു നഗരത്തിൽ ആകെ 2.8 ലക്ഷം തെരുവുനായ്ക്കൾ ഉണ്ടെന്നാണ് കണക്ക്. ഓരോ നായയുടെയും ഭക്ഷണത്തിൽ 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയിൽ എന്നിവ ഉൾപ്പെടുത്തണമെന്നാണ് നിർദേശം.
22.42 രൂപയാണ് ഒരു നായയുടെ ഭക്ഷണത്തിന്റെ ചെലവ് ആയി കണക്കാക്കുന്നത്. ഒരു വർഷത്തേക്ക് 2.9 കോടി രൂപയാണ് പദ്ധതിക്കായി ബിബിഎംപി നീക്കിവെച്ചിരിക്കുന്നത്.ബംഗളുരുവിൽ നേരത്തേയും നഗരത്തിലെ തെരുവുനായകൾക്ക് ബിബിഎംപി ഭക്ഷണം എത്തിച്ചുനൽകിയിട്ടുണ്ട്. എന്നാൽ, ഇതാദ്യമായാണ് സസ്യേതര ഭക്ഷണം നൽകുന്നത്.
തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കുന്നതിനാണ് അവയ്ക്ക് ഭക്ഷണം നൽകാൻ തീരുമാനിച്ചതെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മിഷണർ സുരാൽകർ വ്യാസ് അറിയിച്ചു.ആനിമൽ വെൽഫെയർ ബോർഡിന്റെ നിർദേശങ്ങളും മൃഗസംരക്ഷണ മാർഗരേഖയും അനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരത്തിന്റെ എട്ടുസോണുകളിൽ ഓരോ സോണിനും 36 ലക്ഷം രൂപ വീതം ആണ് അനുവദിക്കുക. ഓരോസോണിലും നൂറു വീതം കേന്ദ്രങ്ങളിൽ ഭക്ഷണ വിതരണം നടക്കും.ഓരോ കേന്ദ്രത്തിലും 500 നായകൾക്ക് ഭക്ഷണം നൽകുമെന്നും സുരാൽകർ വ്യാസ് അറിയിച്ചു. അതേസമയം നഗരവാസികൾ പദ്ധതിയോട് സമ്മിശ്രമായാണ് പ്രതികരിക്കുന്നത്.
നല്ല കാര്യമെന്ന് മൃഗസ്നേഹികൾ പറയുമ്പോൾ അനാവശ്യ ചെലവാണ് നടത്തുന്നതെന്ന് മറുവിഭാഗം ആരോപിക്കുന്നു. വന്ധ്യംകരണത്തിലൂടെ നായ്ക്കളുടെ എണ്ണം കുറയ്ക്കുന്നതിനു പകരം അവയെ പോറ്റാൻ പൊതു ഫണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപ നീക്കിവയ്ക്കുന്നു എന്നാണ് പ്രധാന ആക്ഷേപം.
ENGLISH SUMMARY:
Stray dogs mauled and killed 140 hens at a residence in Vayalar. The incident occurred around 3 a.m. on Monday near VRVMG HSS in the sixth ward of Vayalar panchayat, at the house of M. Sivasankaran located at Gopalakrishna Mandiram.