കോഴിക്കോട്: തെരുവുനായകളുടെ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്ത നിലയിൽ. ഇന്നലെ പുലർച്ചെയോടെ വടകര വില്യാപ്പള്ളി മംഗലോറമല വ്യവസായ എസ്‌റ്റേറ്റിന് സമീപത്താണ് സംഭവം.
വാറോള്ള മലയിൽ മാതുവിൻറെ വീട്ടിലെ ആടുകളെയാണ് കൂടിൻറെ വാതിൽ തകർത്ത് അകത്തു കയറിയാണ് തെരുവുനായകൾ കടിച്ചു കൊന്നത്. മാതുവിൻറെ മകൻ ബാബു രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
ആക്രമണത്തിൽ രണ്ട് ഗർഭിണികളായ ആടുകളും ഒരു ആട്ടിൻ കുട്ടിയുമാണ് ചത്തത്. മംഗലോറമല ഗവ. ഐടിഐ കെട്ടിടത്തിന്റെ പരിസരത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. മാസങ്ങൾക്ക് മുമ്പും ഇവിടെ ആട്ടിൻകുട്ടിയെ തെരുവുനായ കടിച്ച് കൊന്നിരുന്നു.
2019ലെ ലൈവ്സ്റ്റോക്ക് സെൻസസ് പ്രകാരം സംസ്ഥാനത്ത് ആകെ 2.80 ലക്ഷത്തിലധികം തെരുവ് നായകളുണ്ടായിരുന്നുവെന്നാണ് കണക്ക്. എന്നാൽ ഇപ്പോൾ അത് എത്രയെന്നതിന് കൃത്യമായ കണക്കില്ല.
പുതിയ സെൻസസ് നടത്തിയെങ്കിലും കണക്കുകൾ ക്രോഡീകരിച്ചിട്ടില്ല. 15,718 പേർക്കാണ് ഈ വർഷം മാർച്ച് വരെ തിരുവനന്തപുരത്ത് നായകളുടെ കടിയറ്റത്. കൊല്ലത്ത് 12,654. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് 50,870 പേർക്ക് കടിയേറ്റു.