കോഴിക്കോട്: ഹോട്ടലിനു നേരെയുണ്ടായ കല്ലേറിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും പരിക്കേറ്റു. കോഴിക്കോട് കുന്ദമംഗലത്ത് ആണ് സംഭവം. കാരന്തൂർ മർക്കസ് കോളജിനു സമീപമുള്ള സ്പൂൺ മി എന്ന സ്ഥാപനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. നൂറ് രൂപയ്ക്ക് മന്തി വേണമെന്ന് ആവശ്യപ്പെട്ട് ഏതാനും ചിലർ വന്നിരുന്നുവെന്നു ഹോട്ടൽ അധികൃതർ പറഞ്ഞു. ഇതിനു പിന്നാലെ രണ്ടംഗ സംഘം എത്തി ഹോട്ടലിനു നേരെ കല്ലെറിയുകയായിരുന്നു.
ആക്രമണത്തെ തുടർന്ന് ചില്ല് തെറിച്ചാണ് ഭക്ഷണം കഴിക്കുകയായിരുന്ന യുവതിക്കും കുട്ടിക്കും പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.