തിരുവനന്തപുരം: ഇടത്തരം വരുമാനക്കാർക്ക് ആശ്വാസമായി സഹകരണ ഭവനപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഈ പദ്ധതി പ്രകാരം നഗരങ്ങളിൽ ഒരു ലക്ഷം വീടുകൾ സജ്ജമാക്കും. പാർപ്പിട സമുച്ചയങ്ങൾക്ക് തദ്ദേശവകുപ്പും ഹൗസിംഗ് ബോർഡും ചേർന്നാണ് പദ്ധതി തയ്യാറാക്കുക.
സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1900 കോടി ഈ സാമ്പത്തിക വർഷം തന്നെ നൽകും. ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കുകയും ചെയ്യും. സർവീസ് പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ തന്നെ വിതരണം ചെയ്യുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ വ്യക്തമാക്കി.
നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടികുറച്ചതാണ് കുടിശ്ശിക വരാനുള്ള കാരണമായത്. സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും അവകാശം സംരക്ഷിക്കുമെന്നും ധനമന്ത്രി അറിയിച്ചു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.